കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ച് രാജ്യത്തെ ആദ്യത്തെ വിമാനത്താവളമാകാൻ ഒരുങ്ങുന്നു. കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ ഒരു വർഷത്തിനകം മൂന്ന് ബസുകൾ സർവീസ് ആരംഭിക്കും

കൊച്ചി: വിമാനത്താവളത്തിനുള്ളിലെ യാത്രാ സൗകര്യം പരിസ്ഥിതി സൗഹൃദമാക്കാനുള്ള വലിയ നീക്കവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(സിയാൽ). ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ സർവീസിൽ എത്തിച്ച, രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടത്തിലേക്ക് സിയാൽ കടക്കുന്നു. ഇതിന്റെ ഭാഗമായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (കെ.എച്ച്.വി.ഐ.സി) ഫൗണ്ടേഷനും സിയാലും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. സിയാലിലെ 0484 ഏറോ ലോഞ്ചിൽ നടന്ന ചടങ്ങിലാണ് കരാർ കൈമാറ്റം നടന്നത്. വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും, സിയാൽ ഡയറക്ടറും വ്യവസായ മന്ത്രിയുമായ പി. രാജീവും ധാരണാ പത്രം കൈമാറി.

കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകളാണ് വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, ആകെ 8.7 കോടി രൂപയുടെ ധനസഹായം കെ.എച്ച്.വി.ഐ.സി ഫൗണ്ടേഷൻ നൽകും. ധാരണാപത്രം കൈമാറിയ ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കെ.എച്ച്.വി.ഐ.സി ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹർഷിൽ ആർ. മീണ, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ സീനിയർ ഡയറക്ടർ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും പങ്കെടുത്തു.

ഒരു വർഷത്തിനകം ബസുകൾ വാങ്ങി സർവീസ് തുടങ്ങാനാണ് തീരുമാനം. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും പരിപാലനച്ചെലവും സിയാൽ തന്നെ വഹിക്കും. റൂട്ടുകളും പ്രവർത്തന മാതൃകയും സിയാൽ നിശ്ചയിക്കും. സിയാലും ബി.പി.സി.എല്ലും ചേർന്ന് നിർമിച്ച ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനക്ഷമമായതോടെ ബസുകൾക്ക് ആവശ്യമായ ഇന്ധന വിതരണം വിമാനത്താവളത്തിനുള്ളിൽ തന്നെ ഉറപ്പാക്കാം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാർബൺ ഉൽസർജനം കുറയുകയും ശബ്ദ മലിനീകരണം നിയന്ത്രിക്കപ്പെടുകയും ചെയ്യും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ, സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിനും ഇത് വഴിയൊരുക്കും.