Kerala Rain : സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞു; അറബിക്കടല്‍ ചൂടുപിടിക്കാത്തത് തിരിച്ചടിയായി

Published : Jun 15, 2022, 04:00 PM ISTUpdated : Jun 15, 2022, 04:01 PM IST
Kerala Rain : സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞു; അറബിക്കടല്‍ ചൂടുപിടിക്കാത്തത് തിരിച്ചടിയായി

Synopsis

തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കുറഞ്ഞതും അറബിക്കടൽ ചൂട് പിടിക്കാത്തതുമാണ് മഴ ശക്തമാകാത്തതിന് പിന്നിൽ. മഴപാത്തി സജീവമായി ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ മഴ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

തിരുവനന്തപുരം: ജൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട കാലവർഷം പകുതിയായി കുറഞ്ഞു. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കുറഞ്ഞതും അറബിക്കടൽ ചൂട് പിടിക്കാത്തതുമാണ് മഴ ശക്തമാകാത്തതിന് പിന്നിൽ. മഴപാത്തി സജീവമായി ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ മഴ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന പതിവ് കാലവർഷം ഇത്തവണയും തെറ്റിച്ചില്ല. ജൂൺ ആദ്യം മഴയില്ല. ജൂൺ ഒന്നിന് സ്കൂൾ തുറന്നപ്പോൾ എത്തിയ മഴയെ പിന്നീട് കണ്ടത് ഇടവേളകളിൽ മാത്രം. കാലവർഷത്തിലെ ഇടിവ് 50 ശതമാനത്തിലധികം. അതേസമയം ശ്രീലങ്കയിലും കർണാടകയുടെ വടക്കും ഗോവ,മഹാരാഷ്ട്ര തീരപ്രദേശത്തും കാലവർഷം സജീവമാണ്. മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗത്തിൽ വീശേണ്ട തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം 20 കിലോമീറ്ററിൽ താഴെയായി കുറഞ്ഞതാണ് മഴ ദുർബലമായതിന് പിന്നിൽ.

2018ന് ശേഷം സംസ്ഥാനത്ത് ജൂണിൽ മഴ കുറവാണ്. പക്ഷേ ജൂലൈയിലോ ഓഗസ്റ്റിലോ അടുപ്പിച്ചുള്ള ദിവസങ്ങളിൽ പെയ്യുന്ന മഴ കാലവർഷത്തിലെ കുറവ് നികത്തുകയാണ് പതിവ്. അറബിക്കടലിൽ സജീവമാകുന്ന മഴപ്പാത്തിയിലാണ് കാലാവസ്ഥ വിദഗ്ധർ ഇപ്പോൾ പ്രതീക്ഷ വയ്ക്കുന്നത്. ഇതിലേക്ക് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ട് എത്തുകയാണെങ്കിൽ ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ച് തുടങ്ങുമെന്നാണ് വിലയിരുത്തൽ.

ജൂൺ 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴയ്ക്ക് സാധ്യത

2022 ജൂൺ 15 മുതൽ ജൂൺ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴിച്ച പാത്രം കഴുകിവച്ച എം എ ബേബിക്ക് പരിഹാസം; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ
പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി