
തിരുവനന്തപുരം: വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാതിരിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്താല്‍ പിഴയും വകുപ്പ്തല നടപടികളും നേരിടേണ്ടി വരുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കുകയെന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. എന്നാല്‍, പലപ്പോഴും സമയക്രമം തെറ്റിക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും കാണുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണ്. വിവരങ്ങള്‍ നല്‍കാന്‍ താമസിക്കുന്നത് കുറ്റകരവുമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കമീഷണര്‍ വ്യക്തമാക്കി.
വിവരാവകാശവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് വിവരാവകാശ നിയമം വകുപ്പ് നാലില്‍ പ്രതിപാദിച്ചിട്ടുണ്ട്. അപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ വിവരാവകാശ അപേക്ഷകള്‍ കുറക്കാനാവുമെന്നും കമീഷണര്‍ പറഞ്ഞു.
വ്യക്തമായ വിവരങ്ങള്‍ നല്‍കാതിരുന്ന ഫറോക്ക് നഗരസഭ, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നടക്കാവ് പോലീസ് സ്റ്റേഷന്‍, വടകര തിനൂര്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ എസ്‌പിഐമാരോട് വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്ന് കമീഷണര്‍ നിര്‍ദേശിച്ചു. ഹിയറിങ്ങില്‍ പരിഗണിച്ച 15 ഹർജികള്‍ തീർപ്പാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam