
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിൾ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടര്‍ന്ന് അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു.
കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനും കലോത്സവ സംഘാടക സമിതിക്കുമെതിരെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു. തുടർന്ന് അന്വേഷണം വേണമെന്ന ആവശ്യം മന്ത്രി മുഹമ്മദ് റിയാസും ഉന്നയിച്ചു. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും വിമർശനവുമായി രംഗത്തെത്തി. പാർട്ടി സംസ്ഥാന നേതൃത്വവും ഇതിനെ പിന്തുണച്ചിരുന്നു. പിന്നാലെ സ്വാഗത ഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളിൽ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുകയും ചെയ്തു.
മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സംഭവം വിവാദമാകാൻ കാരണം. മുജാഹിദ് സമ്മേളനത്തിൽ സംഘപരിവാറിന്റെ ഭീഷണിയെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രിയുടെസർക്കാരല്ലേ അതേ നിലപാട് കലോത്സവത്തിൽ പ്രകടിപ്പിച്ചതെന്ന് റബ്ബ് ചോദിച്ചിരുന്നു.