ഇ ക്ലാസിൽ ഹാജരുണ്ടോ ? പഠനം പൂർണമായി ഓൺലൈനിലേക്ക് മാറാനൊരുങ്ങുമ്പോൾ വെല്ലുവിളികൾ അനേകം

By Web TeamFirst Published May 30, 2021, 10:17 AM IST
Highlights

സാമ്പത്തിക ശേഷിയുടെയും സൗകര്യത്തിന്റെയും കുറവാണ് കുട്ടികൾ പുറന്തള്ളപ്പെടുന്നതിൽ എല്ലാ പഠനറിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്ന കാരണം. ശാസ്ത്രസാഹിത്യ പരിഷത്ത് സർവ്വേ നടത്തിയ കുട്ടികളിൽ എല്ലാ ഇടപെടലുകൾക്കും ശേഷവും 12 ശതമാനം കുട്ടികൾക്കും ഇപ്പോഴും ടിവിയില്ല.

തിരുവനന്തപുരം: പഠനം പൂർണമായി ഓൺലൈനിലേക്ക് മാറാനൊരുങ്ങുന്ന സംസ്ഥാനത്ത് വെല്ലുവിളിയായി ഡിജിറ്റൽ സൗകര്യങ്ങളുടെ കുറവ്. 67 ശതമാനം കുട്ടികൾക്കാണ് കഴിഞ്ഞ അധ്യായന വർഷത്തെ ക്ലാസുകൾ ഫലപ്രദമായി കാണാനായതെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സർവ്വേ പറയുന്നു. മൊബൈൽ ഫോണിനെ ആശ്രയിക്കുന്ന 40 ശതമാനം കുട്ടികൾക്കും ഇന്‍റര്‍നെറ്റ് വേഗതക്കുറവും ലഭ്യതയും തടസ്സമാണ്. സൗകര്യങ്ങളൊരുക്കാൻ സർക്കാരും സന്നദ്ധ പ്രവർത്തകരും കൈകോർത്തിട്ടും ഡിജിറ്റൽ പഠത്തിൽ നിന്ന് പുറത്തായിപ്പോയ കുട്ടികൾ നിരവധിയാണ്.

കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള രണ്ട് വിദ്യാ‌ത്ഥികളുടെ സാഹചര്യം പരിശോധിച്ച് കൊണ്ട് തുടങ്ങാം. എറണാകുളം ജില്ലയിലെ പിറവം എംകെഎംഎച്ച്എസ്എസ്സിലെ സ്കൂളിലെ‌ ജ്യോതിഷ് ഇക്കുറി പത്താം ക്ലാസിലേക്കാണ്. എങ്കിലും കാര്യമായി ടെൻഷനൊന്നുമില്ല. അച്ഛൻ്റെ ഫോണിലാണ് ഓൺലൈൻ പഠനം. വിക്ടേഴ്സ് ചാനലിലും,യുട്യൂബിലും ക്ലാസ് മുടക്കില്ല. വാട്സാപ്പിൽ ടീച്ചർമാരുടെ ഓഡിയോ കേട്ടെഴുതി നോട്ട് തയ്യാറാക്കാം. വീഡിയോകളും ഉള്ളതിനാൽ ആവർത്തിച്ച് പാഠഭാഗവും മനസ്സിലാക്കാം.


ഇനി കണ്ണൂരിലേക്ക് പോകാം. അശ്വതിയെ അന്വേഷിച്ച് ചന്ദനയ്ക്കാം പാറയിലെ കുന്നിന് മുകളിലെ വീട്ടിലെത്തുമ്പോൾ അവളും അനുജനും പറമ്പിൽ ആടിന് പുല്ലറക്കുകയാണ്. ചെറുപുഷ്പം ഹയർ സെക്കന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസുകാരി പണി പൂർത്തിയാകാത്ത ഒറ്റമുറി വീട്ടിൽ ചേച്ചിക്കൊപ്പമാണ് താമസം. തളിപ്പറമ്പിൽ കലുങ്ക് നി‍ർമ്മാണ ജോലിചെയ്യുന്ന അച്ഛനും അമ്മയും ആഴ്ചയിലൊരിക്കലേ വരൂ. ടിവിയോ സ്മാർട്ട്ഫോണോ ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി അശ്വതിയും അനുജൻ നാലാം ക്ലാസുകാരൻ അഭിനന്ദും ഒരക്ഷരം പഠിച്ചിട്ടില്ല. 

എല്ലാവർക്കും ഡിജിറ്റൽ പഠനം ഉറപ്പെന്ന് പറയുന്ന സംസ്ഥാനത്താണ് തന്റെ ടീച്ചർമാർ ആരെന്നുപോലും അറിയാത്ത കുട്ടികളുള്ളത്. ടിവിയും ഫോണുകളും എത്തിച്ചു നൽകി സംഘടനകളടക്കം നടത്തിയ ഇടപെടലിന് ശേഷവും കഴിഞ്ഞ അധ്യയന വർഷത്തിൽ സൗകര്യങ്ങളില്ലാതെ ബാക്കിയായത് സർക്കാർ കണക്കുകൾ പ്രകാരം, ഒന്നരലക്ഷം കുട്ടികളാണ്. ഇവർക്കായി പൊതുപഠന കേന്ദ്രങ്ങളടക്കം സ്ഥാപിച്ചെങ്കിലും ഇപ്പോഴും പുറത്തുനിൽക്കുന്നവരുണ്ടെന്ന് അശ്വതിയുടെ അനുഭവം അടിവരയിടുന്നു. 

സാമ്പത്തിക ശേഷിയുടെയും സൗകര്യത്തിന്റെയും കുറവാണ് കുട്ടികൾ പുറന്തള്ളപ്പെടുന്നതിൽ എല്ലാ പഠനറിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്ന കാരണം. ശാസ്ത്രസാഹിത്യ പരിഷത്ത് സർവ്വേ നടത്തിയ കുട്ടികളിൽ എല്ലാ ഇടപെടലുകൾക്കും ശേഷവും 12 ശതമാനം കുട്ടികൾക്കും ഇപ്പോഴും ടിവിയില്ല. 14 ശതമാനത്തിന് ആവശ്യമായ സ്മാർട്ട് ഫോണില്ല. രക്ഷിതാവിന്റെ ഫോണുപയോഗിക്കുന്ന 5 ശതമാനം പേർക്ക് പകൽ ക്ലാസ് കാണൽ സ്വപ്നം മാത്രം.

ഒന്നിലധികം കുട്ടികളുള്ള വീട്ടിൽ ഇരട്ടി പ്രതിസന്ധി. ഫോണുപയോഗിക്കുന്നവരിൽ 40 ശതമാനം പേർക്കും ഇന്‍റര്‍നെറ്റ് വേഗതയില്ല. 17 ശതമാനം പേർക്ക് ഇന്‍റര്‍നെറ്റ് സൗകര്യമേയില്ല. മൊത്തം 37 ശതമാനത്തിന് ഡിജിറ്റൽ പഠനത്തിന് പൂർണ അവസരം കിട്ടിയില്ല. രക്ഷിതാക്കളിൽ 35 ശതമാനവും കുട്ടികൾക്കായി ഇന്‍റര്‍നെറ്റ് സൗകര്യം എത്തിക്കാൻ സാമ്പത്തികമായി പ്രയാസം അനുഭവിക്കുകയാണ്.

ടിവിയാണ് നിലവിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് എന്നിരിക്കെ പൂർണമായും ഓൺലൈനിലേക്ക് മാറാൻ എല്ലാവർക്കും കണക്റ്റിവിറ്റി ഉറപ്പാക്കലടക്കം വൻവെല്ലുവിളിയാണ് മുന്നിലുള്ളത്. 

click me!