
തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച നിയമസഭ സ്പീക്കരുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രറി കെ അയ്യപ്പൻ ഹാജരായേക്കില്ല. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പൻ പ്രതികരിച്ചു.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
സ്വർണക്കടത്ത് കേസിൽ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണന്‍റെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തും. ഹരികൃഷ്ണൻ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. വിമാനത്താവളം വഴി നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. നേരത്തെയും കസ്റ്റംസ് ഹരികൃഷ്ണനെ വിളിച്ച് വരുത്തി മൊഴി എടുത്തിരുന്നു.
ഇതിനിടെ കേസിൽ റിമാൻഡ് കാലാവധി അവസാനിക്കുന്ന സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഓൺലൈൻ വഴിയാകും നടപടികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam