മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കുന്നത് കേരളം താൽക്കാലികമായി നിർത്തിവച്ചു

By Web TeamFirst Published May 7, 2020, 11:22 AM IST
Highlights

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെ ക്വാറൻ്റീൻ ചെയ്യുന്ന കാര്യത്തിൽ ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിൻ്റെ തീരുമാനം. മടങ്ങിയെത്തിയ ആറായിരം പേർ എവിടെ നിന്നെല്ലാം വന്നവരാണ് എവിടേക്കാണ് പോയത് തുടങ്ങിയ വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം പുതിയ പാസ് വിതരണം ചെയ്താൽ മതിയെന്നാണ് നിലപാട്.

തിരുവനന്തപുരം: ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ച ശേഷം മാത്രം ഇനി പാസ് വിതരണമെന്നാണ് കേരളത്തിൻ്റെ നിലപാട്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇത് വരെ സംസ്ഥാനത്തേക്ക് തിരിച്ചെത്താനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 6102 പേർ ഇത് വരെ മടങ്ങിയെത്തിയെന്നാണ് കണക്ക്.

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെ ക്വാറൻ്റീൻ ചെയ്യുന്ന കാര്യത്തിൽ ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിൻ്റെ തീരുമാനം. മടങ്ങിയെത്തിയ ആറായിരം പേർ എവിടെ നിന്നെല്ലാം വന്നവരാണ് എവിടേക്കാണ് പോയത് തുടങ്ങിയ വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം പുതിയ പാസ് വിതരണം ചെയ്താൽ മതിയെന്നാണ് തീരുമാനം.

ഇന്നലെ മുതൽ തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലവിലുണ്ടായിരുന്നു. റെഡ് സോണുകളിൽ നിന്ന് വരുന്നവർ നിർബന്ധമായി സർക്കാർ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറണമെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്. എന്നാൽ തിരിച്ചെത്തുന്ന പലരും ഇതൊഴിവാക്കുന്നതിനായി വരുന്ന സ്ഥലം മാറ്റി പറയുന്ന സാഹചര്യം നിലവിലുണ്ട്. തീവ്രബാധിത മേഖലായ ചെന്നൈയിൽ നിന്നെത്തിയവരടക്കം ഇങ്ങനെ സ്ഥലം മാറ്റി പറഞ്ഞ് കടന്നിട്ടുണ്ടെന്നാണ് വിവരം.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ റെഡ് സോണുകളിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കും പോകുന്നവർക്കുള്ള ക്വാറന്‍റീൻ നിർദേശങ്ങളിൽ വ്യക്തത വരുത്തി സംസ്ഥാനസർക്കാരിന്‍റെ പുതിയ ഉത്തരവ് ഇന്നലെയാണ് പുറത്ത് വന്നത്. റെഡ് സോണുകളിൽ നിന്ന് വരുന്നവർ നിർബന്ധമായും സർക്കാർ നിർദേശിക്കുന്ന ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ (Institutional Quarantine Centres) 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിലവിലെ നിർദ്ദേശം.

ഗർഭിണികൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 14 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് മാത്രമാണ് നിലവിൽ ഇതിൽ ഇളവ് നൽകിയിട്ടുള്ളത്. പക്ഷേ ഇവരെല്ലാം വീട്ടിലെത്തിയാലും റൂം ക്വാറന്‍റീൻ, അഥവാ ഒരു മുറിയിൽ പ്രത്യേകം വസ്ത്രങ്ങളും പാത്രങ്ങളും ഉപയോഗിച്ച് മറ്റ് കുടുംബാംഗങ്ങളുമായി വേറിട്ട് കഴിയണം.

അതല്ല, നിലവിലുള്ള ക്വാറന്‍റീൻ കേന്ദ്രങ്ങളിലല്ലാതെ അധിക സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി കൂടുതൽ സൗകര്യമുള്ള മുറികൾ നൽകാം.

ഏത് ജില്ലകളിലേക്കാണോ വന്നത് ആ ജില്ലയിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽത്തന്നെയാകും ഇവർക്ക് നിരീക്ഷണത്തിനുള്ള ഇടമൊരുക്കുകയെന്നായിരുന്നു പറഞ്ഞിരുന്നത്. അതിർത്തിയിൽ പരിശോധനകൾക്ക് ശേഷം, ഏത് ക്വാറന്‍റീൻ കേന്ദ്രത്തിലേക്കാണ് പോകേണ്ടതെന്ന കൃത്യം അഡ്രസ്സടക്കം നൽകുമെന്നും അവിടേക്ക് സ്വന്തം വാഹനത്തിൽത്തന്നെ ഇവർ പോകണമെന്നുമായിരുന്നു അറിയിപ്പ്.  സർക്കാർ ചെലവിൽ ഇവരെ എത്തിക്കണോ വേണ്ടയോ എന്നതിൽ വിവേചനാധികാരം അതാത് ജില്ലാ കളക്ടർമാർക്കാണ്. അതിർത്തി കടന്ന് പോയ റെഡ് സോണിൽ നിന്ന് വന്ന എല്ലാവരും അതാത് ജില്ലകളിലെ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് തന്നെ നേരിട്ടെത്തി എന്ന് ഉറപ്പാക്കേണ്ടത് അതാത് ഇടങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളും പൊലീസും ചേർന്നാണ്. ആ വിവരങ്ങൾ തത്സമയം ഇ-ജാഗ്രത ഡാറ്റാബേസിലേക്ക് നൽകുകയും വേണം.

ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് പോകാതെ കടന്നുകളഞ്ഞാൽ ആ വ്യക്തിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസിനാകും. സംസ്ഥാനത്തേക്ക് പ്രവേശനം അനുവദനീയമായ ആറ് അതിർത്തികളിലേക്ക് പാസ്സുകളില്ലാതെ എത്തുന്ന ആരായാലും അവരെ നിർബന്ധിത ക്വാറന്‍റീനിലാക്കുകയും ചെയ്യും.

click me!