
തിരുവനന്തപുരം: സ്വന്തം നിലയ്ക്ക് വാക്സീൻ വാങ്ങാൻ കേരളം തീരുമാനിച്ചു. ഈ ആഴ്ച തന്നെ നടപടി തുടങ്ങും. സംസ്ഥാനത്ത് ഇപ്പോൾ ആകെ 330693 ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. ഇതിനിടെ 18 വയസിനും 45വയസിനും ഇടയിലുള്ളവര്‍ക്കുള്ള വാക്സീൻ വിതരണം സ്വകാര്യ മേഖല വഴി കൂടിയാക്കാനുള്ള കേന്ദ്ര തീരുമാനത്തിൽ എന്ത് നയം കൈക്കൊള്ളണമെന്ന ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തെത്തിയ 194427പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്സീൻ നല്‍കിയത്. ഇനിയുള്ളത് 3.3 ലക്ഷം ഡോസ് വാക്സീനാണ്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് വീതം നല്‍കിയാൽ മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. അതായത് വ്യാഴാഴ്ച മുതല്‍ എങ്ങനെ വാക്സീനേഷൻ നടത്തുമെന്ന് സര്‍ക്കാരിനൊരു പിടിയുമില്ല . നിലവില്‍ തന്നെ ഓരോ ജില്ലയിലും വാക്സിനേഷൻ ക്യാംപുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെയുള്ള രജിസ്ട്രേഷൻ പൂര്‍ണമായിട്ടുണ്ട്. ഇനി വാക്സീൻ എത്തുന്ന മുറയ്ക്കുമാത്രമേ പുതിയ രജിസ്ട്രേഷൻ തുടങ്ങാൻ കഴയുവെന്ന സ്ഥിതിയാണ്. ഈ ഘട്ടത്തിലാണ് സ്വന്തം നിലയില്‍ വാക്സീൻ വാങ്ങാനുള്ള ആലോചന.
ഇതിനിടെ 18 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷനായി ഈ വരുന്ന ബുധനാഴ്ച മുതൽ രജിസ്ട്രേഷൻ തുടങ്ങും. മെയ് ഒന്നു മുതല്‍ കുത്തിവയ്പ്പും തുടങ്ങണം. എന്നാല്‍ വാക്സീൻ സ്വകാര്യ മേഖല വഴിയാകുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ കുഴപ്പിച്ചു. കേന്ദ്രം പിന്നീട് തിരുത്തി. ഈ പ്രായത്തിലുള്ളവർക്ക് വേണ്ട വാക്സീൻ സർക്കാർ ആശുപത്രികൾ വഴി സംസ്ഥാനങ്ങൾക്ക് വാങ്ങി വിതരണം ചെയ്യാമെന്ന നിലപാടിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ഇന്നത്തെ സര്‍വ കക്ഷി യോഗത്തിലും ഇത് ചര്‍ച്ചയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam