ബഫര്‍സോണ്‍ വിധി; ഇളവ് തേടി കേരളം നാളെ സുപ്രീംകോടതിയില്‍, മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തി എജി

By Web TeamFirst Published Jul 17, 2022, 12:47 PM IST
Highlights

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി അഡ്വക്കേറ്റ് ജനറൽ കൂടിയാലോചന തുടങ്ങി. വിധിയിൽ ഇളവ് തേടി നല്‍കേണ്ട ഹർജി സംബന്ധിച്ചാണ് ചർച്ച.

ദില്ലി: ബഫർസോൺ വിധിക്കെതിരായ (Buffer Zone Order) കേരളത്തിന്‍റെ നിയമനടപടികളെക്കുറിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി അഡ്വക്കേറ്റ് ജനറൽ കൂടിയാലോചന തുടങ്ങി. വിധിയിൽ ഇളവ് തേടി നല്‍കേണ്ട ഹർജി സംബന്ധിച്ചാണ് ചർച്ച. പരമാവധി അനൂകൂല നിലപാട് കോടതിയിൽ നിന്ന് നേടിയെടുക്കാനാണ് കേരളത്തിന്‍റെ ശ്രമം.

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കി മീ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം. ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിലാകും കേരളത്തിന്‍റെ നീക്കം.

നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിക്കുന്നത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കണം. ഈക്കാര്യങ്ങളാകും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയുമായി എജി കെ ഗോപാലകൃഷ്ണകുറുപ്പ് ചർച്ച ചെയ്യുക. എജിക്കൊപ്പം സുപ്രീംകോടതിയിലെ കേരളത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ശങ്കറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഏത് തരം ഹർജിയാണ് നൽകുക എന്നതിലടക്കം ഇന്നത്തെ ചർച്ചയിൽ തീരുമാനമാകും. വിഷയം കോടതിയിൽ എത്തിയാൽ കേരളത്തിന് അനൂകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് സംസ്ഥാന വനംമന്ത്രിയെ അറിയിച്ചിരുന്നു.

കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.

click me!