
കൊച്ചി : വായ് മൂടിക്കെട്ടിയുള്ള പ്രതിഷേധം ഉള്‍പ്പെടെ നടത്തി ട്രെയിന്‍ യാത്രക്കാര്‍ നിരന്തര സമരത്തിന്‍റെ പാതയിലാണെങ്കിലും എറണാകുളം–കായംകുളം റൂട്ടിലെ യാത്രപ്രശ്നത്തിന് ഉടനെങ്ങും പരിഹാരം കാണാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. തീരദേശ പാതയില്‍ ആകെയുള്ള ഒറ്റവരിപ്പാതയായ അമ്പലപ്പുഴ–ഏറണാകുളം ഭാഗം ഇരട്ടിപ്പിക്കാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയില്ല. പാത ഇരട്ടിപ്പിക്കലിന് അനുമതി ആയിട്ടുണ്ടെങ്കിലും സ്ഥലമെടുപ്പ് നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
തീരദേശപാതയില്‍ ഒറ്റവരിപ്പാതയുള്ള ഏക മേഖലയാണ് അമ്പലപ്പുഴ –എറണാകുളം ഭാഗം. ഈ പാത ഇരട്ടിപ്പിച്ചാലെ വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നതുൾപ്പെടെയുളള പരാതികൾക്ക് പൂര്‍ണപരിഹാരമാകൂ. മൂന്ന് റീച്ചുകളായി തിരിച്ചാണ് ഇരട്ടിപ്പിക്കൽ നടക്കുന്നത്. എറണാകുളം –കുമ്പളം, കുമ്പളം തുറവൂര്‍, തുറവൂർ - അമ്പലപ്പുഴ എന്നിങ്ങനെ. ഇതിൽപ്രാഥമിക നടപടികളെങ്കിലും പൂര്‍ത്തിയായത് എറണാകുളം കുമ്പളം ഭാഗത്ത് മാത്രം.4.7 ഹെക്ടർ എറ്റെടുത്ത് ഭൂവുടമകൾക്ക് പണം നല്കാനുള്ള നടപടികള്‍ പുരോഗിമിക്കുന്നു. രണ്ട് മാസത്തിനകം റെയില്‍വേക്ക് കൈമാറും.
എന്നാല്‍ ആലപ്പുഴ ജില്ലയില്‍ പാത ഇരട്ടിപ്പക്കലിനുള്ള സ്ഥലമെടുപ്പ് ഇഴഞ്ഞുനീങ്ങുകയാണ്. കുമ്പളം തുറവൂർ ഭാഗത്ത് വിശദമായ ഏറ്റെടുക്കേണ്ട എട്ട് ഹെക്ടറിന്‍റെ വിശദസര്‍വേ പോലും കഴിഞ്ഞിട്ടില്ല. ഇതെല്ലാം കഴിഞ്ഞ് ഭൂമി റെയിൽവേക്ക് കൈമാറാന്‍ ഫെബ്രുവരി ആകും. അമ്പലപ്പുഴ –തുറവൂര്‍ ഭാഗത്ത് ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് റെയിലേവയുടെ സര്‍വേ പോലും പൂര്ത്തിയായിട്ടില്ല. ചുരുക്കത്തില്‍ പാത ഇരട്ടിപ്പക്കല്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന മൂന്ന് വര്‍ഷമെങ്കിലും കാത്തിരിക്കണം എന്ന് ചുരുക്കം. അത് വരെ യാത്രക്കാരുടെ ബുദ്ധിമുട്ടികള് കണക്കിലെടത്ത് ട്രെയിനുകളുടെ സമയക്രമങ്ങളില് മാറ്റം വരുത്തി താല്ക്കാലിക പരിഹാരം കാണുകയല്ലാതെ മറ്റു വഴികളില്ല.