
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാർ നിശ്ചയിച്ചതിൽ കേരള സർവകലാശാല തമിഴ് ഡിപ്പാർട്ട്മെന്റ് മേധാവി രജിസ്ട്രാർക്ക് വിശദീകരണം നൽകി. തമിഴ് പ്രസിദ്ധീകരണത്തിലെ വിവാദ ലേഖനം ആസ്പദമാക്കി ചര്‍ച്ചയ്ക്ക് നിര്‍ദ്ദേശിച്ച ഗവേഷക വിദ്യാര്‍ഥി മാപ്പ് ചോദിച്ചെന്നും വകുപ്പ് മേധാവി റജിസ്ട്രാറെ അറിയിച്ചു. രജിസ്ട്രാര്‍ വിസിക്ക് റിപ്പോര്‍ട്ട് കൈമാറി.
പഹൽ ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സെമിനാര്‍ കേരള സര്‍വകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മൽ വിലക്കിയിരുന്നു. തമിഴ് പ്രസിദ്ധീകരണമായി ജനനായകത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ ദേശവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സി വിലക്കിയത്. ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നായിരുന്നു ലേഖനത്തിലെ ഉള്ളടക്കം. വിലക്കിയ കാര്യം വി.സി ഗവര്‍ണറെ അറിയിക്കുകയും ചെയ്തു.
വകുപ്പ് മേധാവിയിൽ നിന്ന് 24 മണിക്കൂറിനകം വിശദീകരണം ചോദിക്കാനും വിസി രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ വിശദീകരണം ചോദിച്ചതും വകുപ്പ് മേധാവി ഡോ.ഹെപ്സി റോസ് മേരി മറുപടി നൽകിയതും. വിവാദ ലേഖനം വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട വിദ്യാര്‍ഥിക്ക് മെമ്മോ നൽകിയെന്നും മറുപടി കിട്ടിയെന്നും വകുപ്പ് മേധാവി രജിസ്ട്രാറെ അറിയിച്ചു. അനവസരത്തിൽ ഇത്തരം ഒരു വിഷയം ചര്‍ച്ചയ്ക്കെടുക്കാൻ നിര്‍ദ്ദേശിച്ചതിൽ വിദ്യാര്‍ഥിക്ക് തെറ്റു പറ്റിയെന്നും മാപ്പ് ചോദിച്ചെന്നും വകുപ്പ് മേധാവി റജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നൽകി.
ലേഖനം വായിച്ചപ്പോള്‍ തന്നെ ഇതിന്മേൽ ചര്‍ച്ച വേണ്ടെന്നും നിര്‍ദ്ദേശിച്ചെന്ന് വകുപ്പ് മേധാവി അറിയിച്ചു. വിസി വിലക്കും മുമ്പ് തന്നെ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നു. തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന വകുപ്പ് മേധാവിയുടെ വിശദീകരണം സർവകലാശാല രജിസ്ട്രാർ വിസിക്ക് കൈമാറി വൈസ് ചാൻസിലർ തുടർനടപടികള്‍ തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam