
ചെന്നൈ: കളിത്തോക്കുമായി ട്രെയിനിൽ കയറിയ മലയാളികളെ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്തതിന് പിഴ ചുമത്തി വിട്ടയച്ചു. ഇന്ന് രാവിലെ സഹയാത്രക്കാരുടെ പരാതിയെ തുടർന്നാണ് പാലക്കാട് - തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനിൽ യാത്ര ചെയ്ത അമീൻ ഷെരീഫ് , മുഹമ്മദ് ചിന്നാൻ , അബ്ദുൾ റാസിക് , സഫൽ ഷാ എന്നിവരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. കാറ്ററിംഗ് കോഴ്സ് പൂർത്തിയാക്കിയ ഇവർ രാമേശ്വരത്തെ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു. പാലക്കാട് നിന്ന് ട്രെയിനിൽ കയറും മുൻപ് വാങ്ങിയ പ്ലാസ്റ്റിക് തോക്കിൽ ബുള്ളറ്റ് നിറയ്ക്കുന്ന പോലെ അഭിനയിച്ചതാണ് സംഘത്തിന് വിനയായത്.
പരിഭ്രാന്തനായ മറ്റൊരു യാത്രക്കാരൻ റെയിൽവേ കൺട്രോള്‍ റൂമിലേക്ക് ഫോൺ ചെയ്ച് വിവരം അറിയിക്കുകയായിരുന്നു. കൊടൈക്കനാൽ റോഡ് റെയിൽവെ സ്റ്റേഷനിൽ വച്ച് 20 അംഗ ആർപിഎഫ് സംഘം ബോഗി വളഞ്ഞ് നാടകീയമായാണ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് നാല് പേരും ട്രെയിനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചതും സംശയം വർധിപ്പിച്ചു. തങ്ങൾ ടിക്കറ്റ് എടുത്തിരുന്നില്ലെന്നും അതിനാലാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും യുവാക്കൾ വിശദീകരിച്ചു. വിശദമായ പരിശോധനയിൽ ഇവരുടെ പക്കലുള്ളത് വെറും കളിത്തോക്കാമെന്ന് ആർപിഎഫ് സ്ഥിരീകരിച്ചു. പരാതിയില്ലെന്ന് യാത്രക്കാരൻ പറഞ്ഞതും തുണയായി. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ ചുമത്തി നാല് പേരെയും റെയിൽവെ പൊലീസ് വിട്ടയച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam