നിപ ഭീതി ഒഴിയുന്നു; യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി; ഇനി വരാനുള്ളത് ഒരു പരിശോധനാഫലം മാത്രം

By Web TeamFirst Published Jun 7, 2019, 7:49 AM IST
Highlights

ഇനി രക്തപരിശോധനാ ഫലം വരാനിരിക്കുന്ന ഏഴാമത്തെ ആളിന്‍റെ കാര്യത്തിലും ആശങ്ക വേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതീക്ഷ. അതേസമയം നിപ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട്. 

കൊച്ചി: ഒടുവിൽ കേരളത്തിൽ നിന്ന് നിപയുടെ രണ്ടാം വരവിന്‍റെ ഭീതി ഒഴിവാകുകയാണ്.  വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശ്ശേരി മെഡിക്കൽ കോളെജിലെ ഐസോലേഷൻ വാർഡിൽ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലം ഇന്ന് ലഭ്യമാകും. കഴിഞ്ഞ ദിവസങ്ങളിൽ ഐസോലേഷൻ വാർഡിലുണ്ടായിരുന്ന മറ്റ് ആറ് പേർക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ വ്യക്തമായിരുന്നു. 

ഇനി രക്തപരിശോധനാ ഫലം വരാനിരിക്കുന്ന ഏഴാമത്തെ ആളിന്‍റെ കാര്യത്തിലും ആശങ്ക വേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതീക്ഷ. അതേസമയം നിപ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട്. ഇന്നലെ വിദ്യാർത്ഥി ബന്ധുക്കളുമായി ഇന്‍റർകോം വഴി സംസാരിച്ചിരുന്നു. 

ആശങ്ക ഒഴിയുകയാണെങ്കിലും പ്രതിരോധത്തിലുള്ള ശ്രദ്ധ ഒട്ടും കുറയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസിന്‍റെ ഇൻക്യുബേഷൻ പീരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെയിരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് ജൂലൈ മാസം പകുതി വരെ നിപയ്ക്കെതിരെ ആരോഗ്യവകുപ്പ് അതീവജാഗ്രത തുടരും. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ വകുപ്പ് തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോഴും യുദ്ധകാല അടിസ്ഥാനത്തിൽ തുടരുന്നു.

നിലവിൽ 316 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. എന്നാൽ ഇത്രയും പേർ രോഗബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല.  നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് നിപാ ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ  കേരളത്തിലെ നിപ വൈറസ് ബാധയെക്കുറിച്ച് അവലോകന യോഗം നടത്തി. കേരളത്തിൽ സന്ദർശനം നടത്തിയ വിദഗ്‌ധ സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് മാത്രമെ ഇതുവരെ നിപ പനി സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും ഇയാൾക്ക് പനി കുറവുണ്ടെന്നും വിദഗ്ധ സംഘം മന്ത്രിയെ അറിയിച്ചു. 

കൂടുതൽ കേന്ദ്രസഹായം തേടി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഇരുവരും ചർച്ച ചെയ്യും. കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും ആരോ​ഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമമെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളം സന്ദർശിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. നിപയുടെ ഉറവിടവും ഒരു വർഷത്തിന് ശേഷം വീണ്ടും വന്നതും നിലവിൽ കേരളത്തിലുള്ള കേന്ദ്ര സംഘം പഠിക്കും. ദില്ലിയിൽ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ ചർച്ചയിലാണ് ഹർഷവർദ്ധൻ ഇക്കാര്യം അറിയിച്ചത്.

click me!