
കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ തൃക്കാക്കര സ്വദേശി കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവെന്ന് പൊലീസ്. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തൽ. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ നടത്തിയിരുന്നു. ഇടയ്ക്കിടെ പ്രതി തായ്‌ലൻ്റ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചു. ഇയാൾ കഴിഞ്ഞ വർഷവും ഡാൻസാഫിൻ്റെ പിടിയിലായതാണ്. അന്ന് കെവിനോടൊപ്പം മൂന്ന് യുവതികളാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.
തൃക്കാക്കരയിൽ നിന്നാണ് കെവിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര ചെമ്പുമുക്ക് കെകെ റോഡിൽ റോസ് ലാൻഡ് വീട്ടിലെ താമസക്കാരനാണ് ഇയാൾ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര വാഴക്കാല ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശം 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി പിൽസ് എന്നിവയുണ്ടായിരുന്നു. പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam