ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം അജികുമാറും അറസ്റ്റിൽ. ദ്വാരപാലക പീഠപാളികൾ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും, 2019-ലെ സ്വർണ്ണ അപഹരണം മറച്ചുവെക്കാൻ സഹായിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
തിരുവനന്തപുരം: ദ്വാരപാലക പീഠപാളികൾ സ്മാർട്ട് ക്രിയേഷൻസിന് നൽകുന്നതിന് പിഎസ് പ്രശാന്തും, അജികുമാറും ഉൾപ്പെടെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന അറസ്റ്റ് നോട്ടീസിലെ വിവരങ്ങളും പുറത്ത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തും, ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറും നിലവിൽ റിമാൻഡിലാണ്. കോടതിയിൽ ഹാജരാക്കിയ ഇരുപ്രതികളെയും തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റി.
2019-ൽ നടന്ന സ്വർണ്ണ അപഹരണം മറച്ചുവെക്കാൻ ഒത്താശ ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ബോധപൂർവ്വം വീഴ്ച വരുത്തുകയും ചെയ്തതായി എസ്ഐടി കണ്ടെത്തുകയായിരുന്നു. ദ്വാരപാലക പീഠപാളികളിൽ നിന്ന് വീണ്ടും സ്വർണ്ണം അപഹരിക്കാൻ അവസരമൊരുക്കിയ ഇവർ, ഉണ്ണികൃഷ്ണൻ പോറ്റിക്കും 12ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭമുണ്ടാക്കാൻ അവസരം നൽകി. ഇതിലൂടെ ദേവസ്വം ബോർഡിനെയും ശബരിമല ക്ഷേത്രത്തെയും ചതിക്കുകയും വിശ്വാസവഞ്ചനയിലൂടെ അന്യായമായ നഷ്ടം വരുത്തുകയും ചെയ്തതായി അറസ്റ്റ് നോട്ടീസിൽ പറയുന്നു.
ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ 2025ൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിനാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സമ്മർദ്ദം മൂലം അറസ്റ്റ് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കരകുളത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത പ്രശാന്തിന്റെ അറസ്റ്റ് കൊല്ലം പോലീസ് ക്ലബ്ബിൽ വെച്ചാണ് രേഖപ്പെടുത്തിയത്. താൻ നിരപരാധിയാണെന്നും സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്നും പ്രശാന്ത് പ്രതികരിച്ചു.
2019-ൽ സ്വർണ്ണം പൂശിയ പാളികളുടെ ശോഭ 2024 ആയപ്പോഴേക്ക് നശിച്ചതായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ അന്വേഷണം നടത്താതെ വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് എസ്.ഐ.ടി ദുരൂഹത കണ്ടെത്തിയത്. ഇടത് സർക്കാർ നിയമിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഈ കേസിൽ ജയിലിലാകുന്നത്. പ്രശാന്തിന്റെ കാലത്തെ വീഴ്ചകൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യം ഞെട്ടിയ ശബരിമല സ്വർണ്ണക്കൊള്ള പുറംലോകമറിഞ്ഞതും ഉദ്യോഗസ്ഥരും ഇടനിലക്കാരും അടക്കമുള്ളവർ പിടിയിലാകാൻ കാരണമായതും.


