
തിരുവനന്തപുരം: കെ ഫോൺ പദ്ധതിക്ക് വേണ്ടി ഒപ്റ്റിക്കൽ ഗ്രൗണ്ട് കേബിളിട്ടതിൽ കരാറുകാര്‍ വരുത്തിയ ഗുരുതര വീഴ്ച കാരണം കെഎസ്ഇബിയുടെ ഡാറ്റാ അക്വസിഷൻ പദ്ധതിയും താളം തെറ്റിയെന്ന് സിഎജി. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി സമയത്ത് തീര്‍ക്കണമെന്ന് കെഎസ്ഇബി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പണി അനിശ്ചിതമായി ഇഴഞ്ഞെന്നാണ് ഓഡിറ്റ് പരാമര്‍ശം.
110 കെവിയും അതിനുമുകളിലും ഉള്ള സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് കെഎസ്ഇബിയുടെ റിലയബിൾ കമ്മ്യൂണിക്കേഷൻ പദ്ധതി. കെ ഫോണിന് വേണ്ടി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിടാൻ തീരുമാനിച്ചപ്പോൾ ഇരട്ടിപ്പണി ഒഴിവാക്കാനാണ് പദ്ധതി പങ്കാളിയായ കെഎസ്ഇബിയും ഒപ്പം കൂടിയത്. കെ ഫോൺ കേബിൾ പാർട്ട് എ ആയും കെഎസ്ഇബി കേബിൾ പാർട്ട് ബി ആയി ടെണ്ടര്‍ വിളിച്ച് ബെൽ കൺസോഷ്യത്തിന്‍റെ മേൽനോട്ടത്തിൽ പണിയാരംഭിച്ചു. ആകെ നാൽപ്പത്തെട്ട് കേബിളിൽ 24 എണ്ണം കെ ഫോണിനും 24 എണ്ണം കെഎസ്ഇബിക്കും 147.45 കോടിയിൽ പകുതി 73.76 കോടിയും അനുവദിച്ചു.
കെഎസ്ഇബിയുടെ ഡാറ്റാ അക്വസിഷൻ പദ്ധതിയും താളം തെറ്റിയെന്ന് സിഎജി
2019 മെയ് മുതൽ 36 മാസമായിരുന്നു റിലയബിൾ കമ്മ്യൂണിക്കേഷൻ പദ്ധതിക്ക് കെഎസ്ഇബി നിശ്ചയിച്ച ടൈംലൈൻ. 2022 മെയിൽ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി കെ ഫോൺ പദ്ധതിയേറ്റ കരാറുകാരുടെ മെല്ലെപ്പോക്ക് കൊണ്ട് മാത്രം അനിശ്ചിതത്വത്തിൽ ആയെന്നാണ് ഓഡിറ്റ് രേഖയിൽ വ്യക്തമാക്കുന്നത്. പണി വേഗം തീർക്കാൻ വിവിധ അവലോകന യോഗങ്ങളിയായി പലവട്ടം ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി തീര്‍ക്കേണ്ട പണികൾ ചൂണ്ടിക്കാട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സര്‍വ്വേ നടപടികൾ പോലും ഇഴഞ്ഞെന്ന് മാത്രമല്ല ആവശ്യമുള്ള സാധനങ്ങൾ സമയത്ത് എത്തിക്കാൻ പോലും കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഒ പി ജി ഡബ്ല്യു റീലുകൾ അവിടവിടെയായി കെട്ടിക്കിടക്കുകയുമാണ്. കെ ഫോൺ പദ്ധതിക്കുള്ള കേബിളിടൽ പൂര്‍ത്തിക്കാനുള്ള തീയതി ബെൽ കൺസോര്‍ഷ്യം 2023 സെപ്തംബറെന്ന് പുതുക്കിയിട്ടുണ്ട്. അതായത് കെഎസ്ഇബി പദ്ധതിയും അത് വരെ നീളുമെന്ന് ചുരുക്കം. ഉപകരാറുകാരെ അടക്കം ഉൾപ്പെടുത്തിയുള്ള പദ്ധതി നടത്തിപ്പിൽ ഗുരുതര അലംഭാവവും വീഴ്ചയും കെ ഫോൺ നടത്തിപ്പ് സ്ഥാപനമായ കെഎസ്ഐടിഐല്ലിന് ഉണ്ടെന്ന് വിലയിരുത്തി ഇക്കാര്യങ്ങളിൽ വിശദീകരണമാണ് സിഎജി ആവശ്യപ്പെടുന്നത്.