
കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം 6 വയസുകാരി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികൾ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാൻ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കൽ മൂതലയിൽ കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച്ച മൂന്നരയ്ക്കാണ്. പള്ളിക്കൽ മൂതല റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമാണ്സംഭവം. എന്നാൽ നാട്ടുകാരെത്തിയപ്പോൾ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ ഓയൂർ ഭാഗത്തേക്ക് പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ, താന്നിവിളയിൽ നിന്ന് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.
അതേസമയം, കേസിൽ ഇതുവരെ ആരേയും പിടിച്ചിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളിപ്പോഴും കാണാമറയത്താണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരി രംഗത്തെത്തിയിരുന്നു. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് ആറുവയസ്സുകാരി എല്ലാവർക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ആൾ എന്ന് കുട്ടി വീഡിയോയിൽ പറയുന്നത് കാണാം. കഴിഞ്ഞ ദിവസമാണ് അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. കേരളമാകെ കുട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടെയാണ് കുഞ്ഞിനെ കണ്ടുകിട്ടിയത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam