'കിഫ്ബി'യില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, സ്പീക്കര്‍ക്കെതിരെയും ആരോപണം; നിഷേധിച്ച് സ്പീക്കര്‍

By Web TeamFirst Published Nov 12, 2019, 12:31 PM IST
Highlights

സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍, പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ എല്ലായ്പ്പോഴും സംരക്ഷിക്കാറുണ്ടെന്ന് സ്പീക്കര്‍  പ്രതികരിച്ചു.
 

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച നിയമസഭാ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം രംഗത്ത്. സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതി ചൂണ്ടിക്കാണിക്കാനുള്ള അവകാശം സ്പീക്കര്‍ നിഷേധിച്ചെന്നും ചെന്നിത്തല പറഞ്ഞു.  എന്നാല്‍, പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ എല്ലായ്പ്പോഴും സംരക്ഷിക്കാറുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

കിഫ്ബി വിഷയത്തില്‍ അഴിമതി പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിനെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ധനമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം ഭരണഘടനാപരമായ അവകാശങ്ങളെ വെല്ലുവിളിക്കുകയാണ്. കിഫ്ബി,കിയാൽ ഓഡിറ്റ് നിഷേധം സമ്പൂർണ അഴിമതിക്കു വേണ്ടിയാണ്. തോമസ് ഐസക്കിന് ഒരു ചുക്കും അറിയില്ല. ജി സുധാകരൻ പറഞ്ഞ ബകൻ ഐസക് ആണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, കിഫ്ബി സംബന്ധിച്ച് പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് സ്പീക്കര്‍ രംഗത്തെത്തി. ഇന്നത്തെ ആദ്യ ചോദ്യം തന്നെ കിഫ്ബി ഓഡിറ്റ് സംബന്ധിച്ചത് ആയിരുന്നു. ധനമന്ത്രി അതിന് വിശദമായ മറുപടി നൽകി. അടിയന്തര പ്രമേയ നോട്ടീസിൽ ഉന്നയിച്ച കാര്യം അടിസ്ഥാന രഹിതമാണെന്ന്  ചോദ്യോത്തര വേളയിൽ തന്നെ ധനമന്ത്രി പറഞ്ഞിരുന്നു. വിഷയം അടിയന്തിര പ്രാധാന്യം ഉള്ളതല്ല. സർക്കാർ എങ്ങനെ വിശദീകരിക്കണം എന്നു സ്‌പീക്കർക്ക് പറയാൻ ആകില്ല.  സർക്കാരിന്റെ വാദം താന്‍ ആവർത്തിച്ചിട്ടില്ല. വിമര്ശനങ്ങളോട് തനിക്ക് അസഹിഷ്ണുത ഇല്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. 

Read Also: കിഫ്ബിയില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി; സര്‍ക്കാര്‍ നീക്കം അഴിമതി മറയ്ക്കാനെന്ന് ചെന്നിത്തല

click me!