Latest Videos

പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റ്: സീതാറാം യെച്ചൂരി

By Web TeamFirst Published Nov 12, 2019, 12:05 PM IST
Highlights

യുഎപിഎയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യെച്ചൂരി. അതേസമയം യുഎപിഎ കേസിൽ അറസ്‍റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കൽ ജനറൽ ബോഡി യോ​ഗത്തിൽ റിപ്പോ‌‌‌ർട്ട് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയെന്ന് സീതാറാം യെച്ചൂരി. ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും യുഎപിഎയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം യുഎപിഎ കേസിൽ അറസ്‍റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കൽ ജനറൽ ബോഡി യോ​ഗത്തിൽ റിപ്പോ‌‌‌ർട്ട് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി പി ദാസനാണ് പന്നിയങ്കര ലോക്കൽ കമ്മിറ്റിയിൽ നടപടി റിപ്പോ‌ർട്ട് ചെയ്തത്. തൽക്കാലം ഈ നടപടി പരസ്യപ്പെടുത്തില്ല. എല്ലാ ബ്രാഞ്ചുകളിലെയും അം​ഗങ്ങളുടെ പ്രവ‌ർത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്. അലനെയും ഷുഹൈബിനെയും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ കോഴിക്കോട് ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. താഹ ഫസലിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്‍റുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ. 

click me!