
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം വ്യക്തമാക്കി. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയിൽ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്ന സൂചന നൽകികൊണ്ട് കെഎം എബ്രഹാം വ്യക്തമാക്കി.
ഹര്‍ജിക്കാരനെതിരെയും കടുത്ത ആരോപണമാണ് കെഎം എബ്രഹാം ഉന്നയിച്ചത്. ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും കെഎം എബ്രഹാം പറഞ്ഞു. പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കലിനെതിരെയാണ് കെഎം എബ്രഹാം രംഗത്തെത്തിയത്. ഹർജിക്കാരനെതിരെ അന്നത്തെ സംഭവത്തിൽ പിഴ ചുമത്തിയതിന്‍റെ വൈരാഗ്യമാണ്. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താൻ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനത്തിന്‍റെ മേധാവിയും ഹർജിക്കാരനൊപ്പം ചേർന്നുവെന്നും കെഎം എബ്രഹാം പറഞ്ഞു.
ജേക്കബ് തോമസിനെതിരെയും കെഎം എബ്രഹാം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുൻ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണ്. താൻ കിഫ്ബി സിഇഒ സ്ഥാനം രാജിവെച്ചാൽ ഇവര്‍ക്ക് വിജയം സമ്മാനിക്കുന്ന സ്ഥിതിയുണ്ടാകും. കോടതി വിധി നിര്‍ഭാഗ്യകരമാണ്. വിധി ഹര്‍ജിക്കാരന് അനാവശ്യ വിശ്വാസ്യത നൽക്കുകയാണ്.
സ്വത്തിന്‍റെ കാര്യത്തിൽ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചുയെന്ന് സംശയമുണ്ടെന്നും വിധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കെഎം എബ്രഹാം പറഞ്ഞു. വസ്തുതകളും രേഖകളും പരിശോധിച്ചില്ലെന്നും കോടതി അനുമാനങ്ങള്‍ക്ക് പ്രധാന്യം നൽകിയെന്നും ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ലെന്നും ഓരോ രൂപക്കും കണക്കുണ്ടെന്നും കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെഎം എബ്രഹാം പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam