മസാല ബോണ്ട്: അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹകരണം തേടിയതില്‍ വിശദീകരണവുമായി കിഫ്‌ബി

By Web TeamFirst Published Aug 23, 2020, 1:24 PM IST
Highlights

രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ നിയമ സേവന സ്ഥാപനങ്ങളിലൊന്നാണ്, നൂറ് വർഷത്തെ പാരമ്പര്യമുള്ള സിറിൽ അമർചന്ദ് മംഗൽദാസ് എന്നാണ് കിഫ്‌ബിയുടെ വിശദീകരണം. 

തിരുവനന്തപുരം: മസാല ബോണ്ട് വിറ്റഴിക്കലിനായി സംസ്ഥാന സർക്കാർ നിയമോപദേശകരായി നിയോഗിച്ചത് അദാനിയുമായി ബന്ധമുള്ള കമ്പനിയെ എന്ന ആരോപണത്തിൽ വിശദീകരണവുമായി കിഫ്‌ബി. രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ നിയമ സേവന സ്ഥാപനങ്ങളിലൊന്നാണ്, നൂറ് വർഷത്തെ പാരമ്പര്യമുള്ള സിറിൽ അമർചന്ദ് മംഗൽദാസ് എന്നാണ് കിഫ്‌ബിയുടെ വിശദീകരണം. 

കൃത്യമായ ടെൻഡർ നടപടിക്രമങ്ങളിലൂടെയാണ് കമ്പനിയെ മസാല ബോണ്ട് വിറ്റഴിക്കൽ പ്രക്രിയയുടെ നിയമ ഉപദേശകരായി തിരഞ്ഞെടുത്തത്. മികച്ച ട്രാക്ക് റെക്കോർഡുള്ള സ്ഥാപനമാണ് ഇത്. മസാല ബോണ്ട് സംബന്ധമായി ഭാവിയിൽ എന്തെങ്കിലും നിയമപരമായ സേവനം ആവശ്യമായി വന്നാലും കിഫ്ബിക്ക് ഇതേ സ്ഥാപനത്തെയാണ് സമീപിക്കേണ്ടി വരുന്നത് എന്നും വിശദീകരണത്തിൽ പറയുന്നു.

സ്വർണക്കടത്തിനും ലൈഫ് മിഷൻ ആരോപണത്തിനും പിന്നാലെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിൽ അദാനിയുടെ ബന്ധമുള്ള കമ്പനിയിൽ നിന്ന് സഹായം തേടിയ സംഭവത്തിലും സർക്കാർ വെട്ടിലാക്കിയിരുന്നു. കൃത്യമായി വിശദീകരണം നൽകിയില്ലെങ്കിൽ നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിമാനത്താവളപ്രശ്നത്തിൽ സംയുക്തപ്രമേയം വേണ്ടെന്ന ചർച്ചകൾ യുഡിഎഫിൽ തുടങ്ങി. ഇതോടെ, ധനബിൽ പാസാക്കാനുള്ള ഒരു ദിവസത്തെ നിയമസഭാ സമ്മേളനം അപൂർവ്വമായ നടപടികൾക്ക് വേദിയാകുമെന്നുറപ്പായി.

Also Read: സ്വർണക്കടത്തിനും ലൈഫ് മിഷനും പിന്നാലെ അദാനി ബന്ധമുള്ള കമ്പനിയുമായുള്ള സഹകരണം; വെട്ടിലായി സർക്കാർ

click me!