അന്താരാഷ്ട്ര കോർപ്പറേഷനുകളുമായി ചേർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാൻ ആലോചനയെന്ന് ധനമന്ത്രി

By Web TeamFirst Published Jun 30, 2020, 3:40 PM IST
Highlights

കിഫ്ബി കേരളത്തിന് അത്താണിയായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 2002 കോടിയുടെ വിവിധ പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം അനുമതി നൽകി

തിരുവനന്തപുരം: അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷനുകളുമായി ചേർന്ന് പിപിപി മാതൃകയിൽ പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരത്ത് കിഫ്ബി ബോർഡ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മസാല ബോണ്ടിലൂടെ ഇതുവരെ 8000 കോടി സമാഹരിച്ചു. ആവശ്യാനുസരണം പണം സമാഹരിക്കും. പ്രവാസി ബോണ്ടി പുറത്തിറക്കും. ഊരാളുങ്കലിന് കരാർ നൽകുന്നതിനാണ് വകുപ്പുകൾ പ്രാധാന്യം നൽകുന്നത്. ഇൻകൽ എറ്റെടുത്ത പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചു. 

ഈ സർക്കാരിന്റെ കാലയളവിൽ 250 കോടിയുടെ പദ്ധതികൾ തീരും. 3000 പദ്ധതികൾ തുടങ്ങി വയ്ക്കും. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് സാധ്യമല്ല. കിഫ്ബിയിൽ മറ്റ് എല്ലാ സിഎജി പരിശോധനകളും സാധ്യമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

കിഫ്ബി കേരളത്തിന് അത്താണിയായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 2002 കോടിയുടെ വിവിധ പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം അനുമതി നൽകി. ആകെ 55 പദ്ധതികൾക്കായാണ് പണം നീക്കിവച്ചത്. അഞ്ച് പാലങ്ങൾക്ക് 207 കോടി രൂപയും 12 റോഡുകൾക്കായി 533 കോടിയുമാണ് നീക്കിവച്ചത്.

അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ രംഗങ്ങളിൽ തുക അനുവദിച്ചിട്ടുണ്ട്. പേരാവൂരിലെയും മലയിൻകീഴിലെയും താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 37 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പാക്കുന്ന തീരദേശ പാക്കേജിന്റെ ഭാഗമായി മത്സ്യമാർക്കറ്റുകൾ നവീകരിക്കാൻ തീരുമാനമുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ആറ് മാർക്കറ്റുകൾ നവീകരിക്കാനാണ് പണം നീക്കിവയ്ക്കുന്നത്.

പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി 77 കോടി രൂപ നീക്കിവച്ചു. ജില്ലയിൽ കോരയാർ മുതൽ വരട്ടാർ വരെയുള്ള കനാലിന്റെ വികസനത്തിന് 255 കോടി രൂപയും നീക്കിവച്ചു. ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടിയാണ് ഇത്. ടൂറിസം സാംസ്കാരിക മേഖലയിൽ തലശേരി ഹെറിറ്റേജ് പ്രൊജക്ടിന് ആദ്യമായി പണം അനുവദിച്ചു. 41 കോടി രൂപയാണ് നാല് സർക്യൂട്ടുകൾക്കായി അനുവദിച്ചത്. തലശേരി നഗരത്തിൽ വിവിധ കെട്ടിടങ്ങൾ സംരക്ഷിക്കാനും പദ്ധതിയുണ്ട്.

click me!