
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ സംഭവത്തിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ റൂറൽ എസ് പിയുടെ ശുപാർശ. ദക്ഷിണമേഖല ഐജിക്കാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ട് റൂറൽ എസ് പി റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ എസ്എച്ച്ഒ അനിൽകുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിന്റെ വിശദീകരണം. ബിഎൻഎസ് പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, സംഭവത്തിൽ പാറശ്ശാല സിഐ പി അനിൽകുമാറിനെതിരെ നടപടിയുണ്ടാകും. സംഭവത്തിൽ സി ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തൽ. അപകടമുണ്ടാക്കിയതിന്‍റെ കുറ്റം എസ്എച്ച്ഒ അനിൽകുമാര്‍ പൊലീസിനോട് സമ്മതിച്ചു. ഒരാൾ വാഹനത്തിന്‍റെ സൈഡിൽ ഇടിച്ചുവീണുവെന്ന് അനിൽകുമാർ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാര്‍ പറയുന്നത്. അപകടത്തിന്‍റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‍പി മഞ്ചുലാലിന് കൈമാറി.
തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ അമിത വേഗതയിൽ എത്തിയ വാഹനമിടിച്ച് മരിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് അനിൽകുമാറിന്റെ വാഹനമെന്ന് കണ്ടെത്തിയത്. വാഹനം ഓടിച്ചത് അനിൽകുമാറാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. വാഹനം ഓടിച്ച ആളെ കണ്ടെത്തിയാൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനാണ് തീരുമാനം എന്ന് പൊലീസ് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam