
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷിന സമരവേദി തലസ്ഥാനത്തേക്ക് മാറ്റും. ഈ മാസം 16ന് സെക്രട്ടേറിയറ്റിൽ ഏകദിന ധർണ നടത്തും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹർഷിന പറഞ്ഞു. സംസ്ഥാന മെഡിക്കൽ ബോർഡിന് പൊലീസ് തിങ്കളാഴ്ച അപ്പീൽ നൽകും.
ആരോഗ്യവകുപ്പ് കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഹർഷിനയുടെ ആരോപണം. നീതി തേടി ഹർഷിനയുടെ സമരം ഇന്ന് 82-ാം ദിവസത്തിലേക്ക് കടന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ സാഹചര്യത്തിലാണ് സമരം തലസ്ഥാനത്തേക്ക് മാറ്റാൻ ഹർഷിന തീരുമാനിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ സമരം നടത്തിയ ശേഷം മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും. പൊലീസ് അന്വേഷണ റിപ്പോർട്ടിൽ സത്യം വെളിപ്പെട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്ന് ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുടുങ്ങിയതെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡ് നിലപാടെടുത്തത്. പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളുകയും ചെയ്തു.
എന്നാൽ അന്വേഷണ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന മെഡിക്കൽ ബോർഡിന് പൊലീസ് തിങ്കളാഴ്ച അപ്പീൽ നൽകും. 30 ദിവസത്തിനുള്ളിൽ ബോർഡിന് നടപടി സ്വീകരിക്കാം. ഇതുകൂടി പരിശോധിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത് അടക്കമുളള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്