പാനൂർ സ്ഫോടനം; 'ചോരക്കൊതിയിൽ നിന്ന് സിപിഎം എന്ന് മുക്തമാകും', വടകരയിൽ കലാപത്തിന് ആസൂത്രണമെന്ന് കെ.കെ രമ

Published : Apr 05, 2024, 03:43 PM ISTUpdated : Apr 05, 2024, 04:14 PM IST
പാനൂർ സ്ഫോടനം; 'ചോരക്കൊതിയിൽ നിന്ന് സിപിഎം എന്ന് മുക്തമാകും', വടകരയിൽ കലാപത്തിന് ആസൂത്രണമെന്ന് കെ.കെ രമ

Synopsis

തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിർ പാർട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിർത്തി വിജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നിലനിൽക്കുന്നതെന്ന് രമ.

വടകര: കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ രമ.  കൊലപാതക ഫാക്ടറികളാവുന്ന പാർട്ടി ഗ്രാമത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞിരിക്കുകയാണ്. ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്ന് രമ ചോദിക്കിന്നു. പാനൂർ മുളിയതോടിൽ ബോംബ് നിർമാണത്തിനിടെയുള്ള സ്ഫോടനത്തിൽ  പരിക്കേറ്റ രണ്ട് സിപിഎം ക്രിമിനലുകളിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു എന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോൾ  വടകര മണ്ഡലത്തിൽ ഉടനീളം കലാപം നടത്താനുള്ള  ആസൂത്രണമാണ് അണിയറയിൽ നടക്കുന്നതെന്ന്  ഉറപ്പിക്കാമെന്ന് രമ ആരോപിച്ചു.

വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയായ കെ.കെ ശൈലജ തന്നെ മഹാൻ എന്ന് വിശേഷിപ്പിച്ച ടി.പി വധക്കേസ് പ്രതി കൊലയാളി പി.കെ കുഞ്ഞനന്തന്‍റെ നാട്ടിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. കുഞ്ഞനന്തനും കെ.കെ ശൈലജയും പി. ജയരാജയനുമായൊക്കെ  വലിയ അടുപ്പമുള്ള  പ്രവർത്തകർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ടി.പി കേസിലെ മറ്റു പ്രതികളായ കൊടിസുനി, ജ്യോതി ബാബു, ട്രൗസർ മനോജ് എന്നിവരുമായി ഏറെ അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടതെന്ന വിവരങ്ങളും പുറത്തുവരികയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് വടകര മണ്ഡലത്തിൽ കലാപം ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം ഇതിൽ നിന്നെല്ലാം വ്യക്തമാവുകയാണ്- രമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വടകരയിലെ ആർഎംപിഐ പിൻതുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥി പര്യടനം കണ്ണൂർ ജില്ലയിൽ കടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിർ പാർട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിർത്തി വിജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നിലനിൽക്കുന്നത്. ഇത്തരം അക്രമകാരികൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറണം. ഇപ്പോൾ സ്ഫോടനമുണ്ടായ ഒരു കേന്ദ്രത്തിൽ മാത്രമല്ല കണ്ണൂരിലെ പല സിപിഎം ഗ്രാമങ്ങളിലും ഇത്തരം അക്രമ ഫാക്ടറികൾ സജീവമായി പ്രവർത്തിക്കുന്നു എന്ന് വേണം കരുതാൻ. 

തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് സിപിഎം ശക്തി കേന്ദ്രങ്ങളിൽ ശക്തമായ റെയ്‌ഡ്‌ നടത്തി ആയുധങ്ങളും മറ്റും പിടിച്ചെടുക്കണം. സമാധാനപരവും നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ഇത് ചെയ്തേ മതിയാകൂ. പാർട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവർത്തനങ്ങളെയോ ഇതുവരെ  തള്ളി പറയാത്ത ശൈലജ ടീച്ചർ ഈ ഉണ്ടായ സംഭവത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കണം- കെകെ രമ ആവശ്യപ്പെട്ടു.

Read More : കണ്ണൂരിലെ ബോംബ് സ്ഫോടനം: ചികിത്സയിലുള്ള സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ നില അതീവ ഗുരുതരം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൾഗേറ്റ് മുതൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് വരെ...വനിതാദിനത്തിൽ ബഹിഷ്കരണ ആഹ്വാനം; അടുക്കളയിൽ നിന്ന് യുദ്ധം തുടങ്ങാമെന്ന് എഴുത്തുകാരി സാറാ ജോസഫ്
പശ്ചിമേഷ്യൻ യുദ്ധം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ; 'മലയാളികൾ താമസിക്കുന്ന ജിസിസി രാജ്യങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല'