ഭാര്യയെയും മകളെയും വീഡിയോവഴി കാണിച്ചു, മൃതദേഹം വിട്ടുകൊടുക്കില്ല, നാലുപേരുടെ കൂടി സ്ഥിതി ഗുരുതരമെന്ന് മന്ത്രി

By Web TeamFirst Published Mar 28, 2020, 1:59 PM IST
Highlights

കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മൃതദേഹം ഭാര്യക്കും മകൾക്കും വീഡിയോ വഴി കാണിച്ചുകൊടുത്തു. കൊവിഡ് രോഗം ബാധിച്ചുള്ള മരണമായതിനാൽ പ്രോട്ടോക്കോളനുസരിച്ചാകും സംസ്ക്കാരം നടത്തുക. ജില്ലാ കലക്ടർ ഇക്കാര്യങ്ങൾ പള്ളിയിലെ ഇമാമുമായി സംസാരിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകില്ല. ഭാര്യയെയും മകളെയും വീഡിയോ വഴി കാണിച്ചു കൊടുത്തിട്ടുണ്ട്. മൃതദേഹം പാക്ക് ചെയ്താൽ ആരെയും കാണിക്കുകയോ തുറക്കുകയോ ചെയ്യില്ല. വളരെ സൂക്ഷ്മതയോടെ പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കരിക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് -മന്ത്രി കൂട്ടിച്ചേർത്തു. 

അതേസമയം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാലോളം പേർക്ക് ഗുരുതരമാണെന്നും  ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ചിലർ പ്രായമുള്ളവരാണ്. ചിലർക്ക് മറ്റു രോഗങ്ങളുണ്ട്. എന്നാൽ പരമാവധി ജാഗ്രത പുലർത്തുന്നുണ്ട്. കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദവും മറ്റ് രോഗങ്ങളും കോംപ്ലിക്കേഷനുകളുണ്ടാക്കി. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 

"

 

click me!