ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്ക് കൊറോണ: കേരളത്തിലെ രണ്ടാമത്തെ കേസും സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

By Web TeamFirst Published Feb 2, 2020, 4:19 PM IST
Highlights

ഇതോടെ കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി.

ആലപ്പുഴ: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി. ആലപ്പുഴ കളക്ടറേറ്റിൽ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ചൈനയില്‍ നിന്നെത്തിയ മൂന്ന് പേരിൽ ഒരാള്‍ക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത്തെ കൊറോണ കേസിന്‍റെ വിശദമായ പരിശോധന റിപ്പോർട്ട് ലഭിച്ചു. ആശങ്ക വേണ്ട, ഭയക്കാതെ ഒന്നിച്ച് നേരിടാമെന്ന് കെ കെ ശൈലജ പറഞ്ഞു. ഇന്ന് മുതൽ ആലപ്പുഴയിൽ തന്നെ എല്ലാം പരിശോധനകളും നടത്താന്‍ സജ്ജീകരണം ഒരുക്കി കഴിഞ്ഞു. ആലപ്പുഴയിൽ 124 പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലർത്തും.

രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നീട്ടിയത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

രോഗബാധ വന്നാൽ ഉടൻ മരിച്ചുപോകില്ല. വിശ്രമവും ഐസലേഷനുമാണ് പ്രധാന ചികിത്സ. സർക്കാരുമായി എല്ലാവരും സഹകരിക്കണം. രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലാണുള്ളത്. ആരും അസ്വസ്ഥരാകേണ്ടതില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 

click me!