
മലപ്പുറം: എസ്‍ഡിപിഐയെ അപ്രഖ്യാപിത ഘടകകക്ഷിയാക്കി എൽഡിഎഫ് മാറ്റിയെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി. എസ്‍ഡിപിഐ സ്ഥാനാർഥികൾക്കും വേങ്ങരയിലെ ഇടതു സ്ഥാനാർഥിക്കും കത്രിക ആണ് ചിഹ്നമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്നു എസ്‍ഡിപിഐ നേതൃത്വത്തോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അണികൾ ഇപ്പോൾ തന്നെ പ്രകോപിതരായതിനാൽ പരസ്യ പ്രഖ്യാപനം വേണ്ടെന്നാണ് എൽഡിഎഫ് പറഞ്ഞത്. അതിനാലാണ് എൽഡിഎഫിനുള്ള പിന്തുണ എസ്‍ഡിപിഐ പ്രഖ്യാപിക്കാത്തതെന്ന് കെ എം ഷാജി ആരോപിച്ചു.
എസ്‍ഡിപിഐ ചിഹ്നം ഉൾപ്പെടെ വേങ്ങരയിൽ സ്വീകരിക്കാമെന്നു എൽഡിഎഫ് നേതാക്കൾ എസ്‍ഡിപിഐയോട് പറഞ്ഞിട്ടുണ്ട്. അഴീക്കോട് രണ്ടു തെരഞ്ഞെടുപ്പിൽ എസ്‍ഡിപിഐയോട് പരസ്യമായി വോട്ട് വാങ്ങിയവരാണ് എൽഡിഎഫ്. എസ്‍ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോൽപ്പിക്കുകയാണെങ്കിൽ തോൽപിക്കട്ടെ. ഇത്തരം ഗ്രുപ്പുകളോട് കോംപ്രമൈസ് ചെയ്തു പോയിരിക്കാൻ മാത്രം വലിയ സംഭവമല്ല നിയമസഭ. പ്രഖ്യാപിത നിലപാടിൽ ഒത്തു തീർപ്പിനില്ലെന്നും കെ എം ഷാജി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ സിപിഎം - ലീഗ് നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് എൽഡിഎഫിന് എസ്‍ഡിപിഐ പിന്തുണ എന്ന ആരോപണം കെ എം ഷാജി ഉയര്‍ത്തിയത്. ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് നൽകിയതെന്ന എ കെ ബാലന്‍റെ പരാമർശത്തിന് മറുപടിയുമായി കെ എം ഷാജി ആദ്യം രംഗത്ത് എത്തി. എ കെ ബാലൻ വക്കു പൊട്ടിയ കോടാലി ആണെന്ന് കെ എം ഷാജി പരിഹസിച്ചു. രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴി തിരിച്ചു വിടാനുള്ള ടൂൾ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാൻ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയിൽ വന്നു എസ്‍ഡിപിഐയെ കുറിച്ച് നാല് വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിക്കുന്നുവെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam