രാത്രി വൈകിയും കെ എം ഷാജി ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ തുടരുന്നു

By Web TeamFirst Published Nov 11, 2020, 8:56 PM IST
Highlights

ഇന്നലെ പതിമൂന്നര മണിക്കൂറോളമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കെഎം ഷാജി എംഎൽഎയെ ചോദ്യം ചെയ്തത്. 

കോഴിക്കോട്: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎൽഎയുടെ ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥര്‍ കെ എം ഷാജി എംഎൽഎയെ ദീര്‍ഘനേരം ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിമൂന്നര മണിക്കൂറോളമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കെ എം ഷാജി എംഎൽഎയെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ നടപടി രാത്രി വൈകിയും തുടരുകയാണ്. 

അഴീക്കോട് സ്കൂള്‍ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് വിളിപ്പിച്ചത്. കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്നാണ് ഇഡിയുടെ ആദ്യ അന്വേഷണം.

വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വെക്കാൻ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചെന്ന് കെ എം ഷാജി ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു.

അഞ്ച് ജ്വല്ലറികളിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും വീട് പൂർത്തിയാക്കാൻ എടുത്തുവെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്. അഴീക്കോട് സ്കൂളിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങിയിട്ടില്ലന്നാണ്  ഷാജി ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എംഎല്‍എയുടെ വിദേശയാത്രകളെക്കുറിച്ചും ചോദിച്ചറിയും.

click me!