
കൊച്ചി: പത്തൂരൂപക്ക് ഊണ്‍ നൽകുന്ന കൊച്ചി കോര്‍പറേഷന്‍റെ ജനകീയ ഹോട്ടലായ സമൃദ്ധി കൊച്ചി വന്‍ വിജയമെന്ന് മേയര്‍. അഞ്ച് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം ആളുകളാണ് ഭക്ഷണം കഴിക്കാന്‍ സമൃദ്ധി കൊച്ചിയിലെത്തിയത്. ഊണുകഴിക്കാനെത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടുന്നതിനാല്‍ പൊതുജനങ്ങളുടെ സഹായം സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു.
ഇരുപത് രൂപയിലധികം ചിലവുള്ള ഊണാണ് പത്തുരൂപക്ക് നല‍്കുന്നതെന്നും ഇതിനെല്ലാം കോര്‍പറേഷന്‍ ഫണ്ടാണ് ഉപയോഗിക്കുന്നതെന്നുമുള്ള വിമര്‍ശനം മേയര്‍ തള്ളി. പദ്ധതി പൊതുജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നാണ് അനില്‍കുമാര്‍ പറയുന്നത്. ഇതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ബാങ്ക് അക്കൗണ്ടും നഗരസഭ തുടങ്ങി.
ഹോട്ടലില്‍ നിന്നും പാര്‍സല്‍ നല്‍കുന്നത് നഗരസഭ പരിമിതപ്പെടുത്തി. കരാര്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി കോണ്‍ട്രാക്ടര്‍മാര്‍ ദിവസവും നൂറിലധികം ഊണുകള്‍ വാങ്ങികൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണിത്. പ്രഭാതഭക്ഷണം ഉടന്‍ തുടങ്ങില്ലെന്നാണ് മേയര്‍ പറയുന്നത്. ഉച്ചഭക്ഷണ വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച ശേഷമായിരിക്കും ഇതാരംഭിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam