
കൊച്ചി: മോഡലിങ്ങിന്‍റെ മറവിലെ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പൊലീസ് കണ്ടെത്തി. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്‍റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഫാഷൻ ഷോകളിലടക്കം എത്തിയാണ് പ്രതികൾ കുട്ടികളെ കണ്ടെത്തുന്നത്. ഇതിന് ബിലാലിന് കൊച്ചി കേന്ദ്രീകരിച്ച് സംഘങ്ങളുണ്ട്. പെൺകുട്ടിയെ ദുബായിലേക്ക് അയക്കുമ്പോൾ തന്നെ ഒരു ലക്ഷം രൂപവരെ ഏജന്‍റിന് ലഭിക്കും. പിന്നീട് മാസംതോറും കമ്മീഷൻ വേറെയും. ചാരുംമൂട് സ്വദേശിയാണ് ശ്രീകുമാറെന്ന ബിലാല്‍. സംഘം യുവതികളെ അയച്ചത് ദുബായിലെ എലൈസ ഇവന്‍റ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിന്‍റെ ഉടമസ്ഥതയിലാണ് സ്ഥാപനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരകളില്‍ നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ സിന്ധു കൈപറ്റി. സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചത് പൂര്‍ണമായും ദുബായ് കേന്ദ്രീകരിച്ചെന്നും ബിലാലിന്‍റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമാണ് എത്രപേരെ സെക്സ് റാക്കറ്റിലേക്ക് എത്തിച്ചെന്നതിന് വിവരം ലഭിക്കുക. ദുബായിൽവെച്ചാണ് ബിലാൽ പ്രധാന പ്രതി സിന്ധുവുമായി പരിചയത്തിലായത്. സെക്സ് റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങി. പിന്നീട് നിരവധി യുവതികളെയാണ് ദുബായിലേക്ക് എത്തിച്ചത്. ഇതിനിടയിൽ കേസിലെ മൂന്നാം പ്രതി അലീന ഇടനിലക്കാരുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. കൊച്ചിയിലെ ഗുണ്ടാ നേതാവും അലീനയുടെ സുഹൃത്തുമായ ഔറംഗസേബിലേക്കും പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവിന് നിരവധി തവണ പണം എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഔറംഗസേബ് നേരത്തെ പുറത്ത് വിട്ട വീഡിയോയെ കുറിച്ചും പോലീസ് അന്വേഷണണം തുടരുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാക്കളുമായി പ്രശ്നങ്ങളും പരാതികൾ പുറത്ത് വന്നതിന് പിറകിൽ ഉണ്ടെന്നും സൂചനയാണ് വീഡിയോയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam