പരീക്ഷ, നിയമനം എന്നിവയിൽ വലിയ ആക്ഷേപം നേരിടുന്നു പി എസ് സി. റാങ്ക് പട്ടിക തയ്യാറാക്കിയതിൽ അഴിമതി നടന്നോ എന്ന് പരീശോധിക്കാൻ സർക്കാർ നീങ്ങുകയാണ്.
പി എസ് സി നടത്തിയ പരീക്ഷകൾക്കും നിയമനങ്ങൾക്കും എതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കാനാണ് യുഡിഎഫ് സർക്കാർ നീക്കം. പ്രത്യേകഅന്വേഷണസംഘം രൂപീകരിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഭരണഘടനാ സ്ഥാപനമായതിനാൽ അഴിമതി നിരോധനനിയമപ്രകാരം പി എസ് സിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിയമവകുപ്പ് വ്യക്തമാക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. മുല്യ നിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ഇൻഡട്രി ആന്‍റ് ഇൻഫ്രാസ്ട്രെക്ടർ ചീഫ് റാങ്ക് പട്ടികയിലെ എല്ലാവരുടേയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്‍റെ വിവരവും പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പത്ത് ഉത്തരങ്ങൾക്ക് മാർക്കിടാതെയാണ് റാങ്ക് പട്ടികയിട്ടതെന്ന കണ്ടെത്തലിന് അപ്പുറം മറ്റ് എന്തൊക്കെ ക്രമക്കേട് നടന്നുവെന്ന് ഇനി പുറത്ത് വരും. പരീക്ഷ എഴുതിയവരുടെ മാർക്ക് എത്രയെന്നറിയിക്കാതെയായിരുന്നു കഴിഞ്ഞ വർഷം മെയ് 31 ന് ഇൻസ്ട്രി ആന്‍റ് ഇൻഫ്രാസ്ടക്ചർ ചീഫ് പരീക്ഷയുടെ റാങ്ക് പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചത്. ആക്ഷേപങ്ങളിൽ ആഭ്യന്തരവിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പി എസ് സി. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.
ആസൂത്രണ ബോർഡ് നിയമനങ്ങൾക്കപ്പുറം സമീപകാലത്തെ പല നിയമനങ്ങൾക്കുമെതിരെ മുഖ്യമന്ത്രിക്ക് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ട്. പിആർഡി അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ പട്ടികക്കെതിരെ ഉയർന്ന പരാതി കോടതി കയറി. കൂടുതൽ പരാതികൾ ഓരോ ദിവസവും പുറത്ത് വരുന്നു. തൊഴിൽ തേടുന്നവരുടെ ആശ്രയകേന്ദ്രമായ കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങൾ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിതിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.
നാളത്തെ മന്ത്രിസഭയോഗത്തിൽ നിർണ്ണായകതീരുമാനം എടുക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാനഅധ്യക്ഷൻ കൂടിയായ മന്ത്രി ഒ ജെ ജനീഷ് കഴിഞ്ഞ പത്ത് വർഷത്തെ നിയമനങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


