
കൊച്ചി: പീച്ചി സ്റ്റേഷനിലെ മർദനത്തിന്റെ അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും കൊച്ചി കമ്മിഷണർ പറഞ്ഞു. പീച്ചി സ്റ്റേഷൻ മർദനത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ രതീഷ് നിലവിൽ കടവന്ത്ര സ്റ്റേഷനിലാണ്.
2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.
അതേസമയം, സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. ഇയാളെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നും ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്നും പറഞ്ഞു. അമേരിക്കയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് മുംബൈയിൽ എയർപോർട്ട് പൊലീസ് സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തത്. മഞ്ജു വാര്യർ നൽകിയ പരാതിയിൽ ആണ് നടപടി. നടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്നതാണ് കേസ്.