കൊടകര കുഴൽപ്പണ കേസ്: 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു, പിടിച്ചെടുത്തത് പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന്

By Web TeamFirst Published Oct 6, 2021, 5:11 PM IST
Highlights

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും  തുടങ്ങി. പ്രതി ബാബു, അയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു.

തൃശൂർ: കൊടകരയിൽ (KODAKARA CASE) കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1,40,000 രൂപ കണ്ടെടുത്തത്. നഷ്ടപ്പെട്ട പണത്തിൽ ഒന്നരക്കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും  തുടങ്ങി. പ്രതി ബാബു, അയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കവർച്ചാ പണത്തിലെ ഇനി കണ്ടെത്താനുള്ള 2 കോടി രൂപ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 

ഏപ്രിൽ 3 ന്  കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ  21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ബി ജെ പി നേതാക്കൾ സാക്ഷികളാണ്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നഷ്ടപ്പെട്ടതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും. കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.

 

click me!