പരസ്യ വിചാരണ: പിങ്ക് പൊലീസുകാരിയെ യൂണിഫോം ജോലിയിൽ നിന്ന് നീക്കണമെന്ന് എസ്‌സി - എസ്‌ടി കമ്മീഷൻ

By Web TeamFirst Published Oct 6, 2021, 5:01 PM IST
Highlights

പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ നേരത്തെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ അപമാനമായ പിങ്ക് പൊലീസിന്റെ (Pink Police) പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥയ്ക്ക് (officer) എതിരെ കർശന നടപടിക്ക് നിർദ്ദേശം. സംസ്ഥാന എസ്‌സി - എസ്‌ടി കമ്മീഷനാണ് (Kerala State SC ST Commission) പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ (woman police officer) യൂണിഫോം ജോലികളിൽ (uniform duty) നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്.

എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും മോഷണക്കുറ്റമാരോപിച്ച് പരസ്യ വിചാരണ ചെയ്തതിനാണ് നടപടി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ നേരത്തെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. 

പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി. പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകിയത്. പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസന സമിതി കൗൺസിലിംഗ് നൽകിയിരുന്നു. 

click me!