
മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. എൽഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം പിടിച്ചെടുക്കാനായി മത്സരിക്കാം എന്ന് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല ആർക്ക് എന്നതിൽ ഹൈക്കമാൻഡ് തീരുമാനം പ്രവർത്തകരും നേതാക്കളും കാക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ സുധാകരൻ നിർബന്ധം പിടിച്ചുവെന്ന് അഭിപ്രായമില്ല. എംപിമാർ മത്സരിക്കണമെന്ന അധ്യായം അടച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇതിൽ മാറ്റമുണ്ടോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കെപിസിസി പ്രസിഡന്‍റ് ചുമതല കൈമാറ്റ തീരുമാനം കേരളത്തിലെ പ്രവർത്തകരും നേതാക്കളും പ്രതീക്ഷിച്ചിരിക്കുന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം ഉണ്ടാക്കില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും. യുഡിഎഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. 2021ൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയിരുന്നില്ല. അതിൽ വിഷമം ഇല്ല. കുട്ടികളുടെ പരിപാടിയിൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത് അവരെ മോട്ടിവേറ്റ് ചെയ്യാനാണ്. കേരളത്തിലെ ജനങ്ങൾക്ക് തന്നെ വലിയ ഇഷ്ടം ആണെന്നും രമേശ് ചെന്നിത്തല ഹലോ വോട്ടറിനോട് പറഞ്ഞു.
കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുള്ളത്. സീറ്റു തർക്കമുണ്ടാക്കിയ അനൈക്യത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് ഹൈക്കമാൻഡാണ്. പല എംപിമാർക്കും വിജയസാധ്യതയെന്ന റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന നേതൃത്വവും എംപിമാർ മത്സരിക്കേണ്ട എന്ന റിപ്പോർട്ട് നൽകി. അത് മാറ്റാൻ സംസ്ഥാന നേതാക്കളും ശുപാർശ ചെയ്തില്ല. മത്സരിക്കണമെന്ന ആഗ്രഹം പല വട്ടം കെ സുധാകരൻ എഐസിസിയെ അറിയിച്ചു. ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്ന് നേതാക്കൾ അറിയിച്ചു. രാഹുൽ ഗാന്ധിയോടൊപ്പം കാണാമെന്ന് സുധാകരനെ ഖർഗെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam