
തിരുവനന്തപുരം: വിവാദപ്രസംഗത്തിൽ സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സജി ചെറിയാൻ്റെ രാജി പാർട്ടി നിലപാടിൻ്റെ കൂടി അടിസ്ഥാനത്തിലാണെന്നും പ്രസംഗത്തിൽ തനിക്ക് തെറ്റു പറ്റിയെന്ന് സജി ചെറിയാൻ പാര്‍ട്ടിയോട് സമ്മതിച്ചിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സജി ചെറിയാന് പകരം മന്ത്രി ഉടനെയുണ്ടാവില്ലെന്ന് വ്യക്തമാക്കിയ കോടിയേരി അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും അറിയിച്ചു.
തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ സെക്രട്ടേറിയറ്റിൽ പറഞ്ഞു, രാജി തീരുമാനം നേരത്തെ എടുത്തിരുന്നു, മാധ്യമങ്ങൾ അറിഞ്ഞില്ലെന്ന് മാത്രം. സമീപദിവസങ്ങളിലുണ്ടായ രാഷ്ട്രീയ സംഭവങ്ങൾ സെക്രട്ടേറിയറ്റ് പരിശോധിച്ചു. സജി ചെറിയാൻ്റെ രാജി സന്ദർഭോചിതമായ കാര്യമാണ്. ഭരണഘടന മൂല്യങ്ങൾ ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാട്ടം നടത്തുന്നത്. ജനാധിപത്യത്തിൻ്റെ അടിസ്ഥാനം ഭരണഘടനയാണ്. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് സജി ചെറിയാൻ്റെ രാജി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് ഈ നടപടിയിൽ തെളിയുന്നത്. സജി ചെറിയാൻ രാജിവച്ചതോട പ്രശ്നങ്ങൾ അപ്രസക്തമായി.
ഇക്കാര്യത്തിൽ പാര്‍ട്ടി ജനങ്ങൾക്ക് വിശദീകരണം നൽകും ഇതിനായി ഏരിയ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച മുതൽ വിശദീകരണ യോഗങ്ങൾ ഉണ്ടാവും. സജി ചെറിയാന് പകരം മറ്റൊരാളെ മന്ത്രിസഭയിലേക്ക് കൊണ്ടു വരാൻ ഉദ്ധേശിക്കുന്നില്ല. വകുപ്പുകൾ മുഖ്യമന്ത്രി മറ്റുള്ളവര്‍ക്ക് വിഭജിച്ച് നൽകും. ഇക്കാര്യം അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സജി ചെറിയാൻ പറയുന്നത് എല്ലാം ശരിയാണെങ്കിൽ രാജി വയ്ക്കേണ്ട എന്നല്ലേ പാര്‍ട്ടി പറയു. തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ തന്നെ സമ്മതിച്ചല്ലോ, ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജി.പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്നത് രാജി വച്ചുകൊണ്ട് ഇറക്കിയ വാർത്താ കുറിപ്പിൽ ഇല്ല. ചില വരികൾ ദുർവ്യാഖ്യാനം ചെയ്തിട്ടുണ്ടെന്നാകും ഉദ്ദേശിച്ചത് തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ പാർട്ടിയോട് സമ്മതിച്ചു. സജി ചെറിയാൻ്റെ പ്രസംഗം വിവാദമായതിൽ അസ്വാഭാവികത ഉണ്ടെന്ന് തോന്നുന്നില്ല. എകെജി സെൻ്റര്‍ ആക്രമണത്തിൽ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നുണ്ട്. പ്രതി ഉടനെ പിടിയിലാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam