
തിരുവനന്തപുരം: ദേശീയ തലത്തിലും സംസ്ഥാനത്തും ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് കാലത്ത് ബിജെപി ഗവണ്മെന്റ് എല്ലാ മേഖലകളെയും കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ ചർച്ചയാവാൻ പാടില്ല എന്ന ബിജെപി നിലപാടിനൊപ്പം കോൺഗ്രസും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും കലാപം നടത്തുന്നു. എത്ര കേന്ദ്ര ഏജൻസികളെ കൊണ്ട് വന്നാലും ഒരു എംഎൽഎയെ പോലും മറുവശത്തേക്ക് കൊണ്ടു പോകാൻ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയാണ് അട്ടിമറി നടത്തിയത്. കേരളത്തിൽ അത് നടക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
'കോൺഗ്രസുമായി രഹസ്യധരണ ഉണ്ടാക്കി കുറച്ചു സീറ്റ് നേടാനാണ് കേരളത്തിൽ ബിജെപി ശ്രമിക്കുന്നത്. കോ-ലി-ബി സഖ്യം വന്നപ്പോഴെല്ലാം പരാജയപ്പെട്ട ചരിത്രം ആണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണി വിജയിക്കും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പും വിജയിക്കും. ഈ സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി നടക്കുന്ന എല്ല കുതന്ത്രങ്ങളെയും അതി ജീവിക്കാൻ ജനങ്ങൾ കൂടെ നിൽക്കണമെന്നും' കോടിയേരി ആവശ്യപ്പെട്ടു.
'സമരങ്ങൾക്ക് ജനപിന്തുണ ലഭിക്കുന്നില്ലന്നു കണ്ടപ്പോൾ ആക്രമണങ്ങളിലേക്ക് പോയി. അക്രമസമരങ്ങളും കലാപങ്ങളും നടത്തി സർക്കാരിനെ അട്ടിമറിക്കാം എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അത് നടക്കുകയില്ല. ജനങ്ങളെ അണിനിരത്തി തന്നെ അതിനെ നേരിടും. സ്വർണ കള്ളക്കടത്തിൽ സംസ്ഥാന സർക്കാർ തെറ്റൊന്നും ചെയ്തിട്ടില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നാണ് സർക്കാർ പറഞ്ഞത്. എൻഐഎ വക്കീലും സർക്കാരിനെ പ്രശംസിച്ചു. എന്നാൽ ഒടുവിൽ അന്വേഷണം ബിജെപി നേതാക്കളിൽ എത്തുന്നു എന്ന് കണ്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. ഇപ്പോൾ പിടികൂടിയവരിൽ ബഹുഭൂരിപക്ഷം യുഡിഎഫും ബിജെപിക്കാരുമാണ്. സ്വർണ കടത്തിൽ സർക്കാരിനെ പിടിക്കാൻ കഴിയില്ല എന്നായപ്പോൾ പുതിയ ആരോപണങ്ങളുമായി വരികയാണ് പ്രതിപക്ഷം.
ലൈഫ് മിഷനിൽ സർക്കാരുമായി ബന്ധപ്പെട്ട് ഒരാളും കൈക്കൂലി വാങ്ങുകയോ കമ്മീഷൻ വാങ്ങുകയോ ചെയ്തിട്ടില്ല. അത്തരം ആക്ഷേപവുമില്ല. ആക്ഷേപമുയര്‍ന്നത് കോൺസുലേറ്റുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയാണ്. അവരെ കണ്ടെത്തി അന്വേഷിക്കണം. സർക്കാരിന് എന്തെങ്കിലും മറച്ചു വെക്കാൻ ഉണ്ടെങ്കിൽ കേസ് വിജിലൻസിന് വിടുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam