
തിരുവനന്തപുരം: ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്നും കോടിയേരി അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു.
സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും എതിർപ്പുണ്ടായതോടെയാണ് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതമായത്. പത്രപ്രവർത്തക യൂണിയൻ മുതൽ കേരള മുസ്ലിം ജമാഅത്ത് വരെ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കിയത്. സിവിൽ സർവീസിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്ക് ഓരോ സമയത്തും ഓരോ ചുമതല നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കാൻ 2028 വരെ സമയമുണ്ടെന്നിരിക്കെ ധൃതിപ്പെട്ടെടുത്ത തീരുമാനം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
സപ്ലൈകോ ജനറൽ മാനേജറായിട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി ഇന്നലെ ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.
Also Read: ശ്രീറാം പോയി, കൃഷ്ണ തേജ വന്നു; കളക്ടര്‍ പേജിന്‍റെ കമന്‍റ് ബോക്സ് തുറന്നു, ആശംസാപ്രവാഹം
അതിനിടെ, ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറൽ മാനേജറാക്കിയത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിക്കെതിരെ ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിവാദത്തിൽപ്പെട്ട വ്യക്തിയെ വകുപ്പിൽ നിയമിക്കുമ്പോൾ മന്ത്രിയെ അറിയിക്കുക പോലും ചെയ്യാത്തതിൽ വലിയ അതൃപ്തിയാണ് ഉയരുന്നത്.