
കൊല്ലം: കൊല്ലം ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. നാളെ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. പ്രതികളുടെ മൊഴിയിലെ വിശ്വാസ്യത ഉറപ്പിക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളുടെ മൊഴികളിലെ അവ്യക്തതയും സംശയങ്ങളും ഉള്‍പ്പെടെ നീക്കാനാണ് പൊലീസ് ശ്രമം. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമെന്നാണ് ദൃക്സാക്ഷിയായ സഹോദരന്‍റെ മൊഴി. എന്നാല്‍, തട്ടിക്കൊണ്ടുപോകൽ തടയാനുള്ള ബലപ്രയോഗത്തിനിടയിലെ മാനസികാവസ്ഥയിൽ തോന്നിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
ആറു കോടി ആസ്തിയിൽ നാലരക്കോടി ബാധ്യതയുണ്ടെന്നാണ് പ്രതികളുടെ മൊഴി. ഫാമിലെ പശുക്കളേയും വളർത്തുനായ്ക്കളേയും സ്വന്തമായുള്ള കാറുകളിൽ ഒന്ന് വിറ്റും നേടാം 10 ലക്ഷമെന്നിരിക്കെ എന്തിന് കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന ചോദ്യമാണ് പ്രധാനമായും അവശേഷിക്കുന്നത്. അടിയന്തരമായി തീര്‍ക്കേണ്ട പത്തു ലക്ഷം രൂപയുടെ ബാധ്യതയ്ക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന മൊഴിയിലും അവ്യക്തതയുണ്ട്. എന്താണ് അടിയന്തരമായി തീര്‍ക്കേണ്ട ബാധ്യതയെന്ന കാര്യത്തിലും വ്യക്തതയില്ല. പാരിപ്പള്ളിയിൽ കട നടത്തുന്ന ഗിരിജയുടെ മൊഴി പ്രകാരം വരച്ച ആദ്യ രേഖാ ചിത്രം പത്മകുമാറുമായി യാതൊരു സാമ്യവുമില്ലാത്തത് എങ്ങനെ ?. ഈ ചോദ്യത്തിനും അന്വേഷണ സംഘം ഉത്തരം നല്‍കേണ്ടതുണ്ട്.
കൂടുതൽ ആളുകൾ വീട്ടിലുണ്ടായിരുന്നെന്നും പലരുടേയും മുഖം ഓർമ്മയില്ലെന്നും ആറു വയസുകാരി പറയുന്നതും സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ്.എന്നാല്‍, മൂന്ന് പ്രതികള്‍ മാത്രമാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. 96 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയെന്ന് പറയുമ്പോഴും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിൽ അവിശ്വസനീയ ഇത്തരം നിഗമനങ്ങൾ ഏറെയാണ്. ഇതിനെല്ലാം ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പദ്മകുമാറിന്‍റെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ഇതിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്ത് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത്. കുട്ടിയുമായി തട്ടിക്കൊണ്ടു സംഘം താമസിച്ച കേന്ദ്രം, പോയ സ്ഥലങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ മൊഴികളിലുള്ള അസ്വാഭാവികതയും നീക്കേണ്ടതുണട്. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും വേണം അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. പത്മകുമാർ പൂജപ്പുര ജയിലിലും ഭാര്യ അനിത കുമാരിയും മകൾ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവിൽ കഴിയുന്നത്.
മലപ്പുറത്ത് വയോധികന്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam