
കൊല്ലം: ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് പത്മരാജൻ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തൻ്റെ ഭാര്യയേയും സുഹൃത്തിനേയും പെട്രോളൊഴിച്ചു തീ കൊളുത്തിയെന്ന് പത്മരാജൻ സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യക്കൊപ്പം ലക്ഷ്യമിട്ടത് മറ്റൊരാളെയാണെന്നും സോണിയെ അക്രമിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക പ്രശ്നവുമാണ് കാരണമെന്ന് പ്രതി പറഞ്ഞു. പൊള്ളലേറ്റയാൾക്ക് കാാര്യമായ ആരോഗ്യ പ്രശ്നമില്ല. ഇൻക്വസ്റ്റ് നടപടികൾ നാളെ നടത്തുമെന്നും കേസ് നടപടികളിലേക്ക് നീങ്ങുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊട്ടിയം തഴുത്തല സ്വദേശി അനില(44) ആണ് മരിച്ചത്. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഭാര്യ അനിലയും സുഹൃത്തായ അനീഷും പത്മരാജനും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് കൊട്ടിയത്തെ പഞ്ചായത്ത് അംഗം സാദിഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അനില, അനീഷ് എന്നൊരാളുമായി പാർട്ണർഷിപ്പുമായാണ് കട തുടങ്ങിയത്. അനീഷിനെ പത്മരാജന് ഇഷ്ടമില്ലായിരുന്നു. ഇക്കാര്യത്തിൽ ഇടപെട്ട് സംസാരിക്കാനായിരുന്നു തന്നോട് ആവശ്യപ്പെട്ടതെന്നും സാദിഖ് പറഞ്ഞു. വിഷയത്തിൽ ഇന്ന് വൈകീട്ട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. കൊട്ടിയത്ത് മൂന്നുപേരും തമ്മിൽ സംസാരിച്ചു. പത്താം തിയ്യതി പണം തിരിച്ചുനൽകുമെന്നും പറഞ്ഞാണ് പോയത്. പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പ് അനീഷും പത്മരാജനും തമ്മിൽ വാക്കുതർക്കവും ഉണ്ടായിരുന്നുവെന്നും സാദിഖ് പറഞ്ഞു. ഒരുമാസം മുമ്പാണ് ബേക്കറി കട തുടങ്ങിയത്. അനിലയുടേയും അനീഷിൻ്റേയും പണം മുടക്കിയാണ് ബേക്കറി തുടങ്ങിയതെന്നും സാദിഖ് കൂട്ടിച്ചേർത്തു.
ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്. രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് പരിക്കേറ്റു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam