ഉത്രയുടെ മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു, ആ ദിവസം സൂരജിന്‍റെ പ്രവര്‍ത്തികളിങ്ങനെ

By Web TeamFirst Published May 24, 2020, 3:18 PM IST
Highlights

വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു.

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. 

വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിംഗ് റൂമിന്‍റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്. 

ഉത്രയുടെ അന്നത്തെ ആ ഫോണ്‍ കോള്‍ ഇന്ന് തെളിവായി; സത്യം മറനീക്കി പുറത്ത് വന്നതിങ്ങനെ

ഉത്രയും സൂരജും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുകയായിരുന്നു .സൂരജിന്‍റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവൻ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ തെളിവുകള്‍ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു. പാമ്പുമായുള്ള ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഇടുന്നതിനുവേണ്ടിയാണ് പാമ്പിനെ വാങ്ങിയതെന്നായിരുന്നു ചോദ്യം ചെയ്തപ്പോള്‍ സൂരജ് പറഞ്ഞത്.

രാത്രി ഉത്രയുടെ മുകളിൽ കരിമൂർഖനെ കുടഞ്ഞിട്ടു, പാമ്പ് കടിക്കുന്നത് നോക്കി നിന്നു

സൂരജിനും സുരേഷിനുമൊപ്പം സൂരജിന്‍റെ ബന്ധുവും ഇപ്പോൾ കസ്റ്റഡിയിൽ ഉണ്ട്. സൂരജിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസിന് വിവര ലഭിച്ചു. തെറ്റ് ചെയ്ത മകൻ ശിക്ഷിക്കപ്പെടട്ടെ എന്ന്  സൂരജിന്റെ മാതാപിതാക്കൾ പറഞ്ഞു. പാമ്പ് പിടുത്തക്കാരൻ വീട്ടിൽ വന്നതായി സൂരജിന്‍റെ വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതും അന്വേഷണത്തില്‍ വഴിത്തിരിവായി. സൂരജിന് പാമ്പു പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന കാര്യം വീട്ടുകാർ സമ്മതിക്കുന്നുണ്ട്.

ഉത്രയുടെ കൊലപാതകം ചുരുളഴിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

ജനലുകൾ തുറക്കാത്ത എസി മുറിയിൽ പാമ്പ് എങ്ങനെ അകത്തു കയറി എന്ന സംശയത്തിലാണ് ആദ്യ അന്വേഷണം പുരോഗമിച്ചത്. സൂരജിന്‍റെ ഫോണ്‍കോള്‍ വിവരങ്ങൾ സൈബര്‍ സെല്‍ പരിശോധിച്ചതിൽ നിന്ന് പാമ്പു പിടുത്തക്കാരുമായുള്ള ബന്ധം വ്യക്തമായത്.  മാര്‍ച്ച് 2 നാണ് സൂരജിന്‍റെ വീട്ടില്‍വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റത്. ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ കഴിയവേ മെയ് ഏഴിന് രണ്ടാമത് പാമ്പു കടിയേറ്റു. സൂരജ് ഒപ്പമുണ്ടായിരുന്നപ്പോഴാണ് രണ്ടു തവണയും ഉത്രയെ പാമ്പു കടിച്ചത്. ഉത്രയ്ക്ക് ഒരു വയസുള്ള കുട്ടിയുണ്ട് . കുട്ടി ഇപ്പോൾ സൂരജിന്‍റെ കുടുംബത്തിനൊപ്പമാണ്.

click me!