Asianet News MalayalamAsianet News Malayalam

രാത്രി ഉത്രയുടെ മുകളിൽ കരിമൂർഖനെ കുടഞ്ഞിട്ടു, പാമ്പ് കടിക്കുന്നത് നോക്കി നിന്നു; സൂരജിന്റെ കുറ്റസമ്മതം ഇങ്ങനെ

ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളിൽ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. 

kollam uthra snake bite death husbands statement
Author
Kollam, First Published May 24, 2020, 2:28 PM IST

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ഭര്‍ത്താവ് സൂരജിന്‍റ മൊഴി പുറത്ത്. കരിമൂർഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നാണ് സൂരജിന്റെ മൊഴി. ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലിൽ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാല് പേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകും എന്നാണ് സൂചന.

ഉത്രയെ കൊല്ലുന്നതിനായി 10000 രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. തുടര്‍ന്ന് പാമ്പിനെ കുപ്പിയിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടിൽ സൂക്ഷിച്ചുവെന്നും പൊലീസ് പറയുന്നു.

Also Read: ഉത്രയുടെ അന്നത്തെ ആ ഫോണ്‍ കോള്‍ ഇന്ന് തെളിവായി; സത്യം മറനീക്കി പുറത്ത് വന്നതിങ്ങനെ

വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളിൽ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊല്ലുകയായിരുന്നു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹമായിരുന്നു സൂരജിന്‍റെ ലക്ഷ്യം.

രാവിലെ എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്. ഉത്രയും സൂരജും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുകയായിരുന്നു.

സൂരജിന്‍റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവൻ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ തെളിവുകള്‍ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.

സൂരജിനും സുരേഷിനുമൊപ്പം സൂരജിന്‍റെ ബന്ധുവും ഇപ്പോൾ കസ്റ്റഡിയിലുണ്ട്. സൂരജിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. തെറ്റ് ചെയ്ത മകൻ ശിക്ഷിക്കപ്പെടട്ടെ എന്ന് സൂരജിന്റെ മാതാപിതാക്കൾ പറഞ്ഞു. പാമ്പ് പിടുത്തക്കാരൻ വീട്ടിൽ വന്നതായി സൂരജിന്‍റെ വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതും അന്വേഷണത്തില്‍ വഴിത്തിരിവായി. സൂരജിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന കാര്യം വീട്ടുകാർ സമ്മതിക്കുന്നുണ്ട്.

ജനലുകൾ തുറക്കാത്ത എ സി മുറിയിൽ പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയത്തിലാണ് ആദ്യ അന്വേഷണം പുരോഗമിച്ചത്. സൂരജിന്‍റെ ഫോണ്‍കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചത്തിൽ നിന്ന് പാമ്പ് പിടുത്തക്കാരുമായുള്ള ബന്ധവും വ്യക്തമായി. മാര്‍ച്ച് 2 നാണ് സൂരജിന്‍റെ വീട്ടില്‍വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റത്. ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ കഴിയവേ മെയ് ഏഴിന് രണ്ടാമത് പാമ്പ് കടിയേറ്റു. സൂരജ് ഒപ്പമുണ്ടായിരുന്നപ്പോഴാണ് രണ്ട് തവണയും ഉത്രയെ പാമ്പ് കടിച്ചത്. ഉത്രയ്ക്ക് ഒരു വയസുള്ള കുട്ടിയുണ്ട്. കുട്ടി ഇപ്പോൾ സൂരജിന്‍റെ കുടുംബത്തിനൊപ്പമാണ്. 

Follow Us:
Download App:
  • android
  • ios