
കോന്നി: കോന്നി മെഡിക്കൽ കോളേജിലെ സൗകര്യക്കുറവുകൾ ചൂണ്ടിക്കാട്ടി നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ്. മെഡിക്കൽ കോളേജിനുള്ളിലെ അപര്യാപ്തതകൾ നേരിട്ട് പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടുമെന്നും താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം വസ്തുതാപരമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രോഗികളുടെ മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ വീഴ്ചകൾ ആശുപത്രിയിലുണ്ടെന്ന തന്റെ മുന്നറിയിപ്പ് ശരിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജ് ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി. ആശുപത്രിയിലെ പരിമിതികളെക്കുറിച്ച് സംസാരിക്കുമ്പോൾ അത് രാഷ്ട്രീയവൽക്കരിക്കാനോ വ്യക്തിഹത്യ നടത്താനോ ആണ് ശ്രമം നടക്കുന്നത്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സുതാര്യമായി നടക്കണമെന്നും രോഗികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഡോ. ശിവപ്രസാദിനെതിരെ കടുത്ത വിമർശനവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് നടപടി നേരിട്ട വ്യക്തിയാണ് ഡോക്ടറെന്നും, അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് പിന്നിൽ മറ്റ് അജണ്ടകളുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ കൊണ്ട് ആശുപത്രിയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്ന നിലപാടിലാണ് ഡോക്ടർ.
ശസ്ത്രക്രിയ വിഭാഗത്തിൽ മതിയായ ജീവനക്കാരോ അത്യാധുനിക സജ്ജീകരണങ്ങളോ ഇല്ലെന്നും ഇത് രോഗികളുടെ ജീവന് ഭീഷണിയാണെന്നുമാണ് ഡോ. ശിവപ്രസാദ് നോട്ടീസിലൂടെ അറിയിച്ചിരുന്നത്. ആശുപത്രി ഭരണകൂടവും സർക്കാരും ഡോക്ടറെ തള്ളുമ്പോഴും, രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഈ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam