
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി എംഎസ് മാത്യുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്ന് കണ്ടാണ് അന്വഷണ സംഘത്തിന്‍റെ ഇത്തരമൊരു നീക്കം. കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കി എന്നതാണ് എംഎസ് മാത്യുവിന് എതിരേയുള്ള കുറ്റം. ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച് ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ എംഎസ് മാത്യുവിന് ഈ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചാണെന്ന് മാത്യു മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളിയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക മൊഴിയും മാത്യു നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അന്വേഷണ സംഘം ഇയാളെ മാപ്പ് സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. മാത്യു കോടതിയില്‍ കൃത്യമായ മൊഴി നല‍്കുന്നതോടെ ജോളിക്കെതിരെയുള്ള പ്രധാന തെളിവുകളില്‍ ഒന്നായി ഇത് മാറും.
അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മാപ്പ് സാക്ഷിയാകേണ്ടെന്ന നിലപാടിലായിരുന്നു എംഎസ് മാത്യു. ഇയാള്‍ക്ക് ലഭിച്ച നിയമോപദേശവും ഇത് തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാപ്പ് സാക്ഷിയായി പുതിയ ജീവിതം നയിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാത്യു അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam