കുഴഞ്ഞു വീണ ശേഷം നല്‍കിയ വെള്ളത്തിലും വിഷം ചേര്‍ത്തിരുന്നു; ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

By Web TeamFirst Published Oct 13, 2019, 12:10 PM IST
Highlights

ആദ്യതവണ ഭക്ഷണത്തിൽ സയനെയ്ഡ് കലർത്തി നൽകി. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാൽ സിലി രക്ഷപ്പെട്ടു

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പയിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. ജോളി അവസാനമായി കൊലപ്പെടുത്തിയത് അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യയായിരുന്ന സിലിയെയാണ്. 2016 ൽ ദന്താശുപത്രിയിൽ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണായിരുന്നു സിലിയുടെ മരണം. 

എന്നാല്‍ അതിനും മുമ്പ് ഇവര്‍ക്ക് മൂന്നു പ്രാവശ്യം വിഷം നൽകിയിരുന്നുവെന്ന ജോളിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വരുന്ന നിര്‍ണായക വിവരം. ആദ്യത്തെ രണ്ട് തവണത്തേയും നീക്കങ്ങള്‍ വിജയിച്ചില്ലെങ്കിലും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അവസാനത്തെ നീക്കം വിജയം കണ്ടു. 

ആദ്യതവണ ഭക്ഷണത്തിൽ സയനെയ്ഡ് കലർത്തി നൽകി. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാൽ സിലി രക്ഷപ്പെട്ടു. രണ്ടാം വട്ടം വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും സിലി ഇത് കഴിക്കാൻ കൂട്ടാക്കിയില്ല. മൂന്നാമത്തെ പ്രാവശ്യം എല്ലാം കൃത്യമായി ആസൂത്രണം ചെയ്തു. ഒരു കല്യാണവീട്ടിൽ വച്ച്  സിലിക്ക് സയനെയ്‍ഡ് കലർന്ന ഭക്ഷണം നൽകി. കല്യാണ വീട്ടില്‍ നിന്നും സിലി ദന്താശുപത്രിയിലേക്ക് പോകുകയാണെന്ന് മനസിലാക്കിയ ജോളി ഇവര്‍ക്കൊപ്പം കയറി.

ദന്താശുപത്രിയിൽ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണ സിലിയ്ക്ക് കൈയ്യില്‍ കരുതിയിരുന്ന സയനെയ്ഡ് കലര്‍ത്തിയ വെള്ളം നല്‍കി. ഈ വെളളം കൂടി കുടിച്ചതോടെ കൂടുതല്‍ വിഷം ഉള്ളില്‍ ചെന്നു. അങ്ങനെ സിലിയുടെ മരണം ഉറപ്പാക്കി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കൊലപാതകങ്ങള്‍ പുറത്തു വരുമെന്നോ  പിടിക്കപ്പെടുമെന്നോ ജോളി ഒരിക്കലും കരുതിയിരുന്നില്ല. അതാണ് കൂടുതല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ജോളിയെ പ്രേരിപ്പിച്ചത്. 

 

click me!