കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായവിവരങ്ങള്‍ പുറത്തുവന്നു. ജോളി ആദ്യം കൊലപ്പെടുത്തിയത് റോയിയുടെ മാതാവ് അന്നമ്മ തോമസിനെയാണ്. എന്നാല്‍ രണ്ടാമത്തെ ശ്രമത്തിലാണ് ഇവരെ കൊലപ്പെടുത്താന്‍ ജോളിക്ക് സാധിച്ചത്. അന്നമ്മ തോമസ് മുന്‍പൊരു തവണ അസുഖബാധിതയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പല പരിശോധനകളും നടത്തിയിട്ടും അന്നമ്മയുടെ തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.
ഇതേ തുടര്‍ന്ന് ആശുപത്രിക്കെതിരെ അന്നമ്മയുടെ ഭര്‍ത്താവ് പരാതി നല്‍കി. യഥാര്‍ത്ഥത്തില്‍ സയനൈഡ് ശരീരത്തിലെത്തിയതിനാലാണ് അന്നമ്മ അസുഖബാധിതയായത്. അന്നമ്മയുടെ ശരീരത്തിലെ വിഷസാന്നിധ്യം കണ്ടെത്താന്‍ പക്ഷേ ആശുപത്രിയിലുള്ളവര്‍ക്ക് സാധിച്ചില്ല. ഇത് ജോളിക്ക് ഗുണകരമായി. രണ്ടാമത്തെ ശ്രമത്തില്‍ സംശയത്തിന് പോലും ഇടനല്‍കാതെ അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് സാധിച്ചു.
റോയിയുടെ മാതാവ് അന്നമ്മ തോമസാണ് ആ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അവരുടെ മരണത്തോടെ വീട്ടിലെ സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം ജോളിയിലേക്ക് എത്തി. അതു തന്നെയായിരുന്നു അവരെ ജോളി ആദ്യം കൊലപ്പെടുത്തിയതിന്‍റെ ഉദ്ദേശ്യവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam