
കോട്ടയം: കോട്ടയം കൂരോപ്പടയിൽ കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസുകാരൻ അലനും മരണത്തിന് കീഴടങ്ങി. ഇതോടെ ഈ ദാരുണ സംഭവത്തിൽ ഒരേ കുടുംബത്തിലെ നാല് അംഗങ്ങളുടെയും ജീവൻ പൊലിഞ്ഞു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടിൽ തോമസ് എബ്രഹാം കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. തോമസിന്റെ ഭാര്യ ജോസ്ന , മകൾ മരിയ തെരേസ എന്നിവർ ഞായറാഴ്ച തന്നെ മരണപ്പെട്ടിരുന്നു.
ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയായിരുന്നു അലൻ. മണ്ണൂർപള്ളി - പൂവത്തിളപ്പ് റോഡിലെ മറ്റപ്പള്ളി ജങ്ഷന് സമീപത്തെ വീട്ടിൽ വെച്ച് ജൂലൈ 13-നാണ് നാലംഗ കുടുംബം കീടനാശിനി കഴിച്ച് ജീവനോടുക്കാൻ ശ്രമിച്ചത്. ജോസ്നയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു ജോസ്ന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam