
കോട്ടയം: കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ മുമ്പും സമാന രീതിയിൽ കുട്ടികളെ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസിൽ വാഗമൺ സ്വദേശി അനീനയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ റിമാന്‍റ് ചെയ്ത രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനും അപേക്ഷ നൽകി.
അസം സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തലിൽ കുട്ടികളെ വിൽക്കുന്ന മാഫിയയുടെ കണ്ണികൾ തേടുകയാണ് പൊലീസ്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ തട്ടിപ്പിന് വഴിയൊരുക്കിയെതെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. പല അക്കൗണ്ടുകളും വ്യാജ പേരിലാണ്. അസം സ്വദേശിയെ കേരളത്തിലെത്തിക്കാൻ പ്രതികൾ ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ട് അടക്കം നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇന്നലെ റിമാന്‍റിലായ അർജുൻ, മൂപ്പിലിരാജ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മുമ്പും നവജാതശിശുക്കളെ വിൽപ്പന നടത്തിയിട്ടുണ്ടെന്ന ചില സൂചന കിട്ടിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
മൂന്ന് സ്ത്രീകളും ഈ സംഘത്തിലുണ്ട്, തീക്കോയിലെ വീട്ടിൽ അഞ്ച് പേര് ഉണ്ടെന്ന് അസം സ്വദേശിയും മൊഴി നൽകിയിരുന്നു. ഇവരെ കേസിൽ പ്രതിചേർക്കാനുള്ള തെളിവ് ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഒരു മാസം മുമ്പാണ് ഈ സംഘം തീക്കോയിലെ വീട് വാടകയ്ക്ക് എടുത്തത്. ഇതിന് മുമ്പ് ഇടുക്കിയിലും തമിഴ്നാട്ടിലും മറ്റ് പല സ്ഥലത്തും ഇവർ താമസിച്ചിരുന്നു. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പരാതിക്കാരിയായ അസം സ്വദേശിയുടെ സംരക്ഷണം വനിത-ശിശു വികസന വകുപ്പ് ഏറ്റെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam