
കോട്ടയം: എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്‍റെ മൊഴിയെന്ന് എസ്‍പി ഡി ശിൽപ. കൊല്ലാൻ വേണ്ടിയായിരുന്നില്ല, മറിച്ച് എതിർ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആൾക്കാരെ കണ്ടെത്താനുമായിരുന്നു ജോമോൻ്റ ആക്രമണം.
സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. ജോ മോനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോയി, ജോമോന്‍റെ ശക്തി ക്ഷയിച്ചു. തിരിച്ചു വന്നപ്പോൾ ജില്ലയിൽ സ്വാധീനം കുറഞ്ഞു. ഇതിനിടെ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യൻ്റെ നേതൃത്വത്തിലുള്ള സംഘം ജോമോന്‍റെ സംഘത്തിൽ മുമ്പുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിച്ചു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.
സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരമെടുക്കലായിരുന്നു ശ്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം.
കോട്ടയം കൊല ഇങ്ങനെ
രാത്രി 9.30:
ഗുണ്ട ജോമോൻ കെ ജോസ് വിമലഗിരിയിലെ വീട്ടിലെത്തി ഷാൻ ബാബു എന്ന 19 കാരനെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നു.
രാത്രി 1.30
മകനെ കാണാനില്ലെന്ന പരാതിയുമായി ഷാൻ ബാബുവിന്റെ അമ്മ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുന്നു
പുലർച്ചെ 3.30
ഷാൻ ബാബുവിന്‍റെ മൃതദേഹവും ചുമന്ന് ഗുണ്ട ജോമോൻ കെ ജോസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam